തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളുപ്പെടുത്തലുമായി മുൻ ഡിജിപി എ ഹേമചന്ദ്രൻ. വിശ്വാസികളെ മതഭ്രാന്തരാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആചാരലംഘനത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായി. ആചാരലംഘനം നടത്തിയ യുവതികൾക്ക് വിഐപി പരിഗണന ലഭിച്ചെന്നും എ ഹേമചന്ദ്രൻ വെളിപ്പെടുത്തി. തന്റെ ആത്മകഥയായ ‘നീതി എവിടെ’ എന്ന സർവീസ് സ്റ്റോറിയിലാണ് വെളിപ്പെടുത്തൽ.
ഭക്തരെ നിലയ്‌ക്കലിൽ തല്ലിച്ചതച്ച് പോലീസ് യുവതികൾക്ക് പമ്പ വരെ വഴിയൊരുക്കിയെന്നും ഭക്തരെ തടഞ്ഞപ്പോൾ പമ്പ വരെ യുവതികളെ എത്തിക്കാൻ പോലീസ് ഒത്താശ നൽകിയതായും ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള മനീതി സംഘം ഉൾപ്പെടെയുള്ള യുവതികൾക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നെന്നും മുൻ ഡിജിപി തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നു.
അനാവശ്യ നിയന്ത്രണം ഭക്തർക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് സേനയിലും അന്നത്തെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കിയെന്നും പുസ്തകത്തിൽ പറയുന്നു. ഹൈക്കോടതി നീരീക്ഷക സമിതിയെ പോലും സുരക്ഷ ഭീതിയോടെയാണ് സർക്കാർ കണ്ടതെന്നും പുസ്തകത്തിൽ പറയുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗമായിരുന്നു എ ഹേമചന്ദ്രൻ. പ്രത്യേക താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ സർക്കാർ ആചാര ലംഘനം നടത്തിയതെന്നും ആത്മകഥയിൽ പറയുന്നു.
മനീതി സംഘത്തെ ശബരിമലയിലേക്ക് കടത്തിവിടാൻ പോലീസ് ഒത്താശ നൽകി. പോലീസ് നടത്തിയ ഇടപെടൽ സന്നിധാനത്തെ സാഹചര്യം കൂടുതൽ വഷളാക്കി. ‘ മനീതി സംഘത്തിനായി പോലീസ് ഒരുക്കിയ സുരക്ഷ ദർശനത്തിനെത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ചു.
മലകയറാൻ എത്തുന്ന മനീതി സംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ഇതിനോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. അത് അപ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിക്കുകയും ചെയ്തു. ഭക്തർക്ക് ഒരുക്കുന്ന സംരക്ഷണത്തിൽ കൂടുതലൊന്നും മനീതി സംഘത്തിന് നൽകേണ്ടന്നായിരുന്നു എന്റെ നിലപാട്. എന്നാൽ അത് കോടതിയലക്ഷ്യമാകുമെന്നായിരുന്നു മറുപടി.
മനീതി സംഘത്തിനായി വൻ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. യുവതികളെ തടയാനായി നിന്ന ഭക്തരെ നേരിടാൻ ഒളിപ്പോരാളികളോട് ഏറ്റുമുട്ടാൻ തക്ക ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ഇത് ഭക്തരെ കൂടുതൽ പ്രകോപിതരാക്കി. സന്നിധാനത്തെ സ്ഥിതി കൂടുതൽ വഷളായതോടെയാണ് നിരീക്ഷണ സമിതി ഇടപെട്ടത്.
ശബരിമലയിൽ പോലീസ് സ്വീകരിക്കുന്ന നിലപാടിനോട് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു.
എന്നാൽ പോലീസിൽ നിന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് മറിച്ചായതിനാൽ തന്റെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. വലിയ വീഴ്ചയാണ് യുവതി പ്രവേശന വിഷയത്തിൽ പോലീസിനുണ്ടായത്. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിശ്വാസികളെ മത ഭ്രാന്തന്മാരായിട്ടാണ് വിശേഷിപ്പിച്ചത്.’-പുസ്തകത്തിൽ ഹേമചന്ദ്രൻ പറയുന്നു.
Comments