തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ ആചാരലംഘനത്തിന് ആസൂത്രണം ചെയ്തുവെന്ന് തെളിയിക്കുന്ന മുൻ ഡിജിപി എ.ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് സന്നിധാനത്ത് ആചാര ലംഘന ശ്രമങ്ങൾ നടന്നതെന്ന് തെളിയിക്കുന്നതാണ് മുൻ ഡിജിപിയുടെ വെളിപ്പെടുത്തലെന്ന് സുരേന്ദ്രൻ പറഞ്ഞു. മുൻ ഡിജിപി എ. ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും സർക്കാർ ഇതിന് ജനങ്ങളോട് മറുപടി നൽകേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഗുരുതര വെളിപ്പെടുത്തലുകളാണ് ആത്മകഥയായ ‘നീതി എവിടെ’ യിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ നടത്തിയിരിക്കുന്നത്. ശബരിമലയിൽ ആചാരലംഘനത്തിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള മനീതി സംഘത്തെ ശബരിമലയിലേക്ക് കടത്തിവിടാൻ പോലീസ് ഒത്താശ നൽകിയതായും പോലീസ് നടത്തിയ ഇടപെടൽ സന്നിധാനത്തെ സാഹചര്യം കൂടുതൽ വഷളാക്കിയതായും എ. ഹേമചന്ദ്രൻ പറയുന്നു. മനീതി സംഘത്തിനായി പോലീസ് ഒരുക്കിയ സുരക്ഷ ദർശനത്തിനെത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ചു. മലകയറാൻ എത്തുന്ന മനീതി സംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ഇതിനോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നും ഹേമചന്ദ്രൻ പറയുന്നു.
ഭക്തർക്ക് ഒരുക്കുന്ന സംരക്ഷണത്തിൽ കൂടുതലൊന്നും മനീതി സംഘത്തിന് നൽകേണ്ടന്നായിരുന്നു തന്റെ നിലപാട്. മനീതി സംഘത്തിനായി വൻ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. യുവതികളെ തടയാനായി നിന്ന ഭക്തരെ നേരിടാൻ ഒളിപ്പോരാളികളോട് ഏറ്റുമുട്ടാൻ തക്ക ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ഇത് ഭക്തരെ കൂടുതൽ പ്രകോപിതരാക്കി. സന്നിധാനത്തെ സ്ഥിതി കൂടുതൽ വഷളായതോടെയാണ് നിരീക്ഷണ സമിതി ഇടപെട്ടതെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
ശബരിമലയിൽ പോലീസ് സ്വീകരിക്കുന്ന നിലപാടിനോട് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എന്നാൽ പോലീസിൽ നിന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് മറിച്ചായതിനാൽ തന്റെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. വലിയ വീഴ്ചയാണ് യുവതി പ്രവേശന വിഷയത്തിൽ പോലീസിനുണ്ടായത്. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിശ്വാസികളെ മത ഭ്രാന്തന്മാരായിട്ടാണ് വിശേഷിപ്പിച്ചതെന്നും ഹേമചന്ദ്രൻ ആത്മകഥയിൽ ചൂണ്ടിക്കാട്ടി.
Comments