കണ്ണൂർ : ടിപി വധകേസിൽ കോടതി ശിക്ഷിച്ച സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ നാടിന്റെ കണ്ണിലുണ്ണിയായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വി ഗോവിന്ദൻ. നാടിന്റെ കണ്ണിലുണ്ണിയായിരുന്ന അദ്ദേഹത്തെ മാദ്ധ്യമങ്ങളാണ് ഭീകരവാദിയാക്കിയെതെന്നും ഗോവിന്ദൻ പറഞ്ഞു. പി.കെ.കുഞ്ഞനന്തന്റെ മൂന്നാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.
”കുഞ്ഞനന്തനെ കുറിച്ച് എന്തൊക്കെയാണ് ഇവിടുത്തെ മാദ്ധ്യമങ്ങൾ പറഞ്ഞത്. വളരെ വലിയ ഭീകരവാദിയായി അവതരിപ്പിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി വളർന്നുവന്ന കുഞ്ഞനന്തനെതിരായി മാദ്ധ്യമങ്ങൾ നീചമായ പ്രവർത്തനങ്ങൾ നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയത്”, ഗോവിന്ദൻ പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തെ പിണറായി സർക്കാർ ലോകോത്തരമായ രീതിയിൽ വളർത്തിയെടുത്തു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുത്തുകഴിഞ്ഞു. ഇനിയുള്ള മൂന്ന് കൊല്ലം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ കൊടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments