ലക്നൗ: നട്ടും ബോൾട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയിൽ നിർമ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 20,000 കോടി രൂപ ചെലവഴിച്ച് ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ സ്ഥാപിക്കുന്ന പ്രതിരോധ വ്യവസായ ഇടനാഴിയിലാണ് സായുധസേനയ്‌ക്കാവശ്യമായ അത്യാധുനിക പ്രതിരോധ സാമഗ്രികൾ നിർമ്മിക്കുക. ആയുധങ്ങൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റി ആത്മനിർഭരത കൈവരിക്കാനാണിതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ, സായുധ സേനകൾക്കായി ഡ്രോണുകൾ തുടങ്ങിയ എല്ലാം തരത്തിലുള്ള പ്രതിരോധ സാമഗ്രികളും രാജ്യത്ത് തന്നെ വികസിപ്പിക്കും. അതിനാണ് യുപി പ്രതിരോധ വ്യവസായ ഇടനാഴിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള അന്തരീക്ഷം യുപിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1700 ഹെക്ടർ സ്ഥലമാണ് പ്രതിരോധ ഇടനാഴിക്കായി ഏറ്റെടുക്കുന്നത്. 36 വ്യവസായങ്ങൾക്കായി 600 ഹെക്ടർ അനുവദിച്ചു കഴിഞ്ഞു. 109 ധാരണാപത്രവും ഒപ്പിട്ടു. 16,000 കോടിയുടെ വ്യവസായങ്ങൾക്കാണ് ഇതിനകം ധാരണാപത്രമായത്, അദ്ദേഹം പറഞ്ഞു.
1971 ലെ യുദ്ധകാലത്ത് രാജ്യത്തിന് കൂടുതൽ യുദ്ധോപകരണങ്ങൾ ആവശ്യമായി വന്നപ്പോൾ പല രാജ്യങ്ങളും ആവശ്യം നിരസിച്ചിരുന്നു.
അന്ന് ബദൽ മാർഗങ്ങൾ തേടേണ്ടി വന്നു. പിന്നീട് കാർഗിൽ യുദ്ധസമയത്തും 1971 ലെ സാഹചര്യം ആവർത്തിച്ചു. അതുവരെ ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ രാജ്യങ്ങൾ ആയുധങ്ങൾ നൽകാതെ സമാധാനത്തിന്റെ പാഠങ്ങൾ പകരാനാണ് ശ്രമിച്ചത്. അന്ന് അഭ്യർത്ഥന നിരസിച്ച രാജ്യങ്ങളുടെ പേരുകൾ പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ഇറക്കുമതി ചെയ്ത ആയുധങ്ങൾ പരമാധികാര രാഷ്‌ട്രത്തിന് അനുയോജ്യമല്ലാത്ത ചില വ്യവസ്ഥകളോടെയാണ് ലഭിക്കുന്നത്. അതിനാൽ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യയുള്ള ഉപകരണങ്ങൾ സേനയുടെ ഭാഗമാക്കാനും അത് നമ്മുടെ രാജ്യത്ത് മാത്രം വികസിപ്പിക്കണം, പ്രതിരോധ മന്ത്രി വ്യക്തമാക്കി















