അന്തരിച്ച ചലച്ചിത്ര താരം പൂജപ്പുര രവിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് നടൻ മോഹൻലാൽ. സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനുശോചനം അറിയിച്ചത്.
‘വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ,
എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’- മോഹൻലാൽ കുറിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി അദ്ദേഹം സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ. മാധവൻ പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായി 1940ൽ പൂജപ്പുര ചെങ്കള്ളൂരിലാണ് ജനനം. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്‌ക്ക് കടന്നുവന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Comments