മലപ്പുറം: പതിനേഴുകാരായ അനിയന്മാർക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മലപ്പുറത്തെ രണ്ട് സഹോദരന്മാർ കുരുക്കിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സഹോദരന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി. വെങ്ങാലൂർ കടവത്ത് തളികപ്പറമ്പിൽ മുഹമ്മദ് ഷഫീഖ്, കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫസൽ യാസീൻ എന്നിവരാണ് ഇളയ സഹോദരന്മാർക്ക് പൊതുനിരത്തിൽ സ്കൂട്ടർ ഓടിയ്ക്കാൻ നൽകി പുലിവാല് പിടിച്ചത്. പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡിൽ സ്കൂട്ടർ ഓടിച്ചതിന് ഒരാൾ പിടിയിലായപ്പോൾ രണ്ടാമത്തെയാൾ പിടിയിലായത് കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡിൽ വെച്ചായിരുന്നു.
കൽപ്പകഞ്ചേരി എസ്ഐ കെഎം സൈമൺ ആണ് അനിയൻ സ്കൂട്ടർ ഓടിച്ചതിന് ജ്യേഷ്ഠനായ മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. എസ്ഐ സി രവിയാണ് അനുജൻ സ്കൂട്ടർ ഓടിച്ചതിന് ജ്യേഷ്ഠനായ മുഹമ്മദ് ഫസൽ യാസീനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 21-നായിരുന്നു സംഭവം. കുട്ടികളെ കാര്യഗൗരവം ധരിപ്പിച്ചതിന് ശേഷം പോലീസ് വീട്ടിലേക്കയച്ചെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സഹോദരന്മാരെ വിട്ടയച്ച ശേഷം ആർസി ഉടമകളായ ജ്യേഷ്ഠന്മാരെ വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് പേർക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് അനുഭവിക്കണമെന്ന് മജിസ്ട്രേറ്റ് എഎം അഷ്റഫ് ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയിൽ പിഴസംഖ്യ കെട്ടി അഞ്ചു മണിയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
Comments