തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസുമായി ബന്ധപ്പെട്ട പുകയുന്ന വിവാദത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നിഖിലിനെ ശുപാർശ ചെയ്ത സിപിഎം നേതാവിന്റെ പേര് എംഎസ്എം കോളേജ് മാനേജർ പുറത്തുപറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർക്കെതിരെ പ്രമേയം അവരിപ്പിച്ച മഹനാണോ പിന്നിലുള്ള നേതാവെന്നും വി മുരളീധരൻ ചോദിച്ചു.
ഒരു വിദ്യാർത്ഥിയ്ക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കുക, റായ്പൂരിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടുക തുടങ്ങിയവയൊക്കെ ഒരാൾ മാത്രം വിചാരിച്ചാൽ സാധ്യമാകുന്ന ഒന്നല്ല. കോളേജ് അധികൃതർ, സിപിഎം നേതാക്കളെ യജമാനന്മാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം എന്നാവശ്യപ്പെട്ട മന്ത്രി, ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് ‘കുമ്പിടി’ ആണോയെന്നും അദ്ദേഹം പരിഹസിച്ചു.
ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും നിഖിൽ തോമസ് വിവാദത്തിൽ ഗവർണർ ഇടപെട്ട് വസ്തുതകൾ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐ എന്തുചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കൾ നിർത്തണമെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments