മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിലായതിന് പിന്നാലെ കേരളാ പോലീസിനെ ട്രോളി നടൻ ഹരീഷ് പേരടി. ഒളിവിൽ പോയ വിദ്യയെ പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടന്നത്. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി നേതാക്കളെ പിടികൂടാൻ സമയം എടുത്തതോടെ വലിയ വിമർശനമാണ് കേരളാ പോലീസിന് നേരിടേണ്ടി വന്നത്. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഒടുവിലാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെ പരിഹസിക്കുകയാണ് ഹരീഷ് പേരടി.
‘അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഢതകളിൽ കാണാതായ അന്തർവാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാർഡും ലോകത്തിനു മുന്നിൽ തലതാഴ്‌ത്തി നിൽക്കുമ്പോൾ, എന്തിന് ആമസോൺ കാടുകളിൽനിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങൾ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പോലീസിന്റെ മുന്നിൽ ഇന്ന് നാണം കെട്ടു’.
‘അറ്റ്ലാന്റിക്ക് സമുദ്രത്തേക്കാൾ നിഗൂഢതയുള്ള ആമസോൺ കാടുകളെക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്ന് വെറും 16 ദിവസങ്ങൾകൊണ്ട് കെ.വിദ്യയെ കസ്റ്റഡിയിൽ എടുത്തു. ഇത് കേരളാ പോലീസിന്റെ കിരീടത്തിലെ പൊൻതൂവലാണ്. ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളം’- എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments