മീററ്റ്: ഗംഗ എക്‌സ്പ്രസ് വേ 2024 ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി നിശ്ചയിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. നിർദിഷ്ട സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ഉറപ്പുവരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
പ്രായാഗ്‌രാജിനെ മീററ്റുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ 2024 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പുതിയ പ്രഖ്യാപനം. നിർമാണ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി നടത്തിയ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഗംഗ എക്‌സ്പ്രസ് വേ കൂടാതെ സംസ്ഥാനത്തെ വിവിധ വ്യാവസായിക, പ്രതിരോധ ഇടനാഴികളുടെ വികസനത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗ എക്‌സ്പ്രസ് വേ ആറുവരി പാതയാണ്. 2021 ഡിസംബർ 18-നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് ഉദ്ഘാടനം നിർവഹിച്ചത്. മീററ്റ് ജില്ലയിലെ ബിജൗലി ഗ്രാമത്തിൽ നിന്നുള്ള ദേശീയപാത-334ൽ നിന്നാരംഭിച്ച് പ്രയാഗ്‌രാജ് ജില്ലയിലെ ജുഡാപൂർ ദണ്ഡു ഗ്രാമത്തിന് സമീപമുള്ള പ്രയാഗ്‌രാജ് ബൈപ്പാസിൽ ദേശീയപാത-19ലാണ് ഗംഗ എക്‌സ്പ്രസ് വേ അവസാനിക്കുക. സംസ്ഥാനത്തെ 12 ജില്ലകളിലൂടെ എക്‌സ്പ്രസ് വേ കടന്നുപോകുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയെയും പടിഞ്ഞാറൻ മേഖലയെയും ബന്ധിപ്പിക്കുന്ന പാതയാണിത്.
നിർമാണം പൂർത്തിയായി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേയാകുമിത്. സംസ്ഥാനത്തെ മറ്റ് എക്‌സ്പ്രസ് വേകളായ ലക്‌നൗ-ആഗ്ര, പൂർവാഞ്ചൽ, ബാലിയാ ലിങ്ക് എന്നിവയുമായും ഗംഗ എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്.















