പാലക്കാട്: വടകരപ്പതിയിൽ സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായി വയോധികയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതി ഉദയകുമാറിനെ (19) കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പോലീസ്. കേസിലെ നിർണായക വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനും പ്രതിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതിനുമായാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.
ആട്ടയാമ്പതി ന്യൂ ഉന്നതിയിലെ സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽക്കാരനാണ് ഉദയകുമാർ. കഴിഞ്ഞമാസം 12നാണു സരസാളിനെ കാണാനില്ലെന്നു മകൾ ബേബി കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയത്. പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.
മൂക്കുത്തി നേരത്തെ ലക്ഷ്യമിട്ടിരുന്നു
ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു സരസയുടെ താമസം. മക്കളായ രവിയും ബേബിയും കുടുംബസമേതം തമിഴ്നാട്ടിലാണ് താമസിക്കുന്നത്. ദിവസവും രാവിലെ ബേബിയുടെ മകൻ കാർത്തിക് ഭക്ഷണം എത്തിക്കാറുണ്ടായിരുന്നു. ജൂൺ 10-ന് രാവിലെ ഭക്ഷണം നൽകിയ ശേഷം മടങ്ങിയ കാർത്തിക്, പിറ്റേന്ന് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതും തലേദിവസം നൽകിയ ഭക്ഷണം അതേപടി ഇരിക്കുന്നതും കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സരസയെ കണ്ടെത്താനാകാതെ വന്നതോടെ ജൂൺ 12-ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ, സരസയുടെ മൂക്കിലുണ്ടായിരുന്ന ഏകദേശം അര പവൻ തൂക്കമുള്ള രണ്ട് മൂക്കുത്തികളും പ്രതി നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായി വ്യക്തമായി.
സാരി വാങ്ങാനെത്തി വീട്ടിലേക്ക് വിളിച്ചുകയറ്റി
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് ഉദയകുമാറിന്റെ സഹോദരൻ ഒരു യുവതിയുമായി വീട്ടിലെത്തിയിരുന്നു. ആ യുവതിക്ക് സരസ ഒരു സാരി നൽകിയിരുന്നു. സാരിയുടെ പണം വാങ്ങാനാണ് സരസ ഉദയകുമാറിന്റെ വീട്ടിലെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീടിന്റെ പടിയിൽ ഇരിക്കുകയായിരുന്ന സരസയെ അകത്തേക്ക് വിളിച്ചുകയറ്റിയ ശേഷം, വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് കഴുത്തിന്റെ പിന്നിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി തെളിവെടുപ്പിനിടെ പോലീസിനോട് സമ്മതിച്ചു.
മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി
കൊലപാതകത്തിന് ശേഷം സരസയുടെ മൂക്കുത്തികളും കൈവശമുണ്ടായിരുന്ന പണവും കവർന്ന പ്രതി, മൃതദേഹം വീട്ടുമുറ്റത്തെ കുളിമുറിയിലുണ്ടായിരുന്ന ഡ്രമ്മിലിട്ട് കത്തിച്ചു. പൂർണമായി കത്താതെ ശേഷിച്ച ശരീരാവശിഷ്ടങ്ങളും തലയോട്ടിയും ചാക്കിലാക്കി വീടിന്റെ പിന്നിൽ കുഴിച്ചുമൂടുകയായിരുന്നു.
തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കുളിമുറിയിൽ നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ, വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിലുണ്ടായിരുന്ന മൃതദേഹഭാഗങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
മൂക്കുത്തി വിറ്റത് പൊള്ളാച്ചിയിൽ
കൊലപാതകത്തിന് ശേഷം സരസയുടെ മൂക്കുത്തി തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി. ഇതുസംബന്ധിച്ച തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ, കൊലപാതകത്തിന്റെ ആസൂത്രണം, തെളിവ് നശിപ്പിക്കൽ, മോഷ്ടിച്ച സ്വർണത്തിന്റെ കൈമാറ്റം, മറ്റ് സഹായികളുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.















