ബാംഗ്ലൂർ: അന്യപുരുഷൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയാൽ അത് വഞ്ചനയാണെന്നു വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്നു കർണ്ണാടക ഹൈക്കോടതി വിധിച്ചു. വിവാഹവാഗ്ദാനം നടത്തിയ അന്യപുരുഷൻ തന്നെ വഞ്ചിച്ചുവെന്ന് പരാതിപ്പെട്ട് വിവാഹിതയായ ഒരു സ്ത്രീ സമർപ്പിച്ച പരാതിയിൽ എഫ്‌ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ജഡ്‌ജി ജസ്‌റ്റിസ് എം നാഗപ്രസന്നയുടെതാണ് ഈ വിധി.
വിവാഹവാഗ്ദാനം നൽകി അന്യപുരുഷൻ തന്നെ പ്രലോഭിപ്പിച്ച് ബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് വാഗ്ദാനം പാലിച്ചില്ലെന്നുമായിരുന്നു പരാതി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ, 504, 507, 417 എന്നീ വകുപ്പുകൾ പ്രകാരമാണ് പുരുഷനെതിരെ കേസെടുത്തിരുന്നത്. താൻ വിവാഹിതയാണെന്നും ഒരു മകളുണ്ടെന്നും എന്നാൽ ഭർത്താവ് തന്നെ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. പ്രതിയെ ജോലിസ്ഥലത്ത് വെച്ച് കണ്ടിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പ് നൽകിയതായും അവർ അവകാശപ്പെട്ടു.
എന്നാൽ പരാതിക്കാരി വിവാഹിതയാണെന്നും ഒരു കുട്ടിയും ഉണ്ടെന്നും താൻ അവരെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും ഉറപ്പ് പറഞ്ഞിട്ടില്ല എന്നും കുറ്റാരോപിതനായ പുരുഷൻ വാദിച്ചു. മാത്രമല്ല, വിവാഹത്തിൽ നിന്ന് സ്ത്രീ പുറത്തുവരാത്തിടത്തോളം, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന ആരോപണം പോലും നിലനിൽക്കില്ല എന്നും അയാൾ വാദിച്ചു.
” വിവാഹ വാഗ്‌ദാനം പുരുഷൻ ലംഘിച്ചുവെന്ന് കാണിച്ചാണ് തട്ടിപ്പ്. താൻ ഇതിനകം വിവാഹിതനാണെന്നും വിവാഹത്തിൽ ഒരു കുട്ടിയുണ്ടെന്നും പരാതിക്കാരി സമ്മതിച്ചു. അവർ ഇതിനകം വിവാഹിതയാണെങ്കിൽ,ആ വിവാഹ ബന്ധത്തിൽ നിന്ന് പുറത്തു വരാത്തിടത്തോളം മറ്റൊരാളുടെ വിവാഹ വാഗ്ദാന ലംഘനത്തെ വഞ്ചന എന്ന് പറയാനാവില്ല. അതിനാൽ പ്രസ്തുത രീതിയിൽ കുറ്റവും ഹർജിക്കാരനെതിരെ ചുമത്താനാകില്ല. ”“ പരാതിക്കാരിയുടെ ആവശ്യത്തിനായി പുരുഷൻ കുറച്ച് പണം അയച്ചിരുന്നെങ്കിലും, അയാൾക്ക് നിയമപരമായ ബന്ധമില്ലാതെ അവ നിലനിർത്തണമെന്ന് പറയാനാവില്ല. കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.
Comments