വാഷിംഗ്ടൺ: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച പൂർത്തിയായതിന് പിന്നാലെ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തു. മോദി-ബൈഡൻ സംയുക്ത പ്രസ്താവനയാണ് നടത്തിയത്. ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴത്തിലുള്ളതുമാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും തമ്മിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്ന് പ്രധാനമന്ത്രി മോദി പരാമർശിച്ചു. സെമി കൺടക്ടർ, നിർമിത ബുദ്ധി, ടെലികോം മേഖലകളിൽ സംയുക്ത സഹകരണം ഊട്ടിയുറപ്പിക്കും. ഈ കൂടിക്കാഴ്ച ലോക സാമ്പത്തിക രംഗത്തിന് തന്നെ നിർണായകമാണെന്നും മോദി ചൂണ്ടിക്കാട്ടി. മാദ്ധ്യമ-മത സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെ ചർച്ചയായെന്നും നരേന്ദ്രമോദി അറിയിച്ചു.















