ടൈറ്റാൻ സമുദ്രപേടകം തകർന്ന് യാത്രികരായ അഞ്ച് പേർ മരണമടഞ്ഞതിന് പിന്നാലെ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്കിനെപ്പറ്റിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച.
സമുദ്രത്തിന്റെ അടിത്തട്ട് തൊട്ടുകിടക്കുന്നത് ടൈറ്റാനിക്ക് തന്നയാണെന്ന് ഗവേഷകർ കണ്ടെത്തിയതോടെ പ്രചരിച്ചിരുന്ന പല വാദങ്ങളും പൊളിഞ്ഞിരുന്നു.
എന്നാൽ മുങ്ങിക്കിടക്കുന്ന കപ്പലുകൾ പലപ്പോഴും വലിയ പരിസ്ഥിതി പ്രശ്‌നങ്ങൽ സൃഷ്ടിക്കാറുണ്ട്. സമുദ്രത്തിൽ മുക്കി താഴ്‌ത്തപ്പെട്ട കപ്പലുകളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ജോൺ മാൻ എന്ന ജർമ്മൻ കപ്പൽ. 1942-ൽ യൂറോപ്പിലെ നോർത്ത് സീയിലാണ് ആ നാസി പടക്കപ്പലിനെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ മുക്കിയത്. ബെൽജിയൻ തീരത്തിന് സമീപമായിരുന്നു സംഭവം. നോർത്ത് സീയിൽ നിരീക്ഷണ യാത്രയ്‌ക്കിടെ കപ്പലിലേക്ക് ബ്രിട്ടീഷ് വ്യോമസേനയുടെ മിസൈലുകൾ പതിക്കുകയായിരുന്നു.
എന്നാൽ കാലങ്ങൾ പിന്നിടും തോറും അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഫ്രണ്ടിയേഴ്‌സ് ഇൻ മറൈൻ സയൻസ് എന്ന ശാസ്ത്രജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചിരുന്നു. തകർന്നടിഞ്ഞ കപ്പലിലെ ഇന്ധനത്തിൽ നിന്ന് പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ഹെവി ലോഹങ്ങൾ, സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ വിഷാശം കലർന്ന മലിന വസ്തുക്കൾ കടലിൽ കലർന്നുകൊണ്ടിരിക്കുകയാണ്. ചോർച്ച നടക്കുന്ന കടൽഭാഗത്തെ ജൈവവൈവിദ്ധ്യവും മത്സ്യ സമ്പത്തും ഇതുമൂലം നശിക്കുന്നു എന്നത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് കപ്പലുകളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിതഫലമായി സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിക്കിടക്കുന്നത്.
വിഷാംശം ഉൾപ്പെടെയുള്ള പ്രതിസന്ധി സാഹചര്യങ്ങൾ മറികടന്ന് ചില സൂക്ഷ്മ ജീവികൾ ഇതുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും ഗവേഷണത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1927-ലാണ് ജോൺമാൻ നീറ്റിലിറക്കുന്നത്. ട്രോളിംഗ് മത്സ്യബന്ധനത്തിനുള്ള കപ്പൽ എന്ന നിലയിലായിരുന്നു ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ 1939-ൽ കപ്പൽ ജർമ്മൻ നാവികസേവനയുടെ ഭാഗമായി മാറുകയായിരുന്നു. ക്രീഗ്‌സ്മറൈൻ എന്നായിരുന്നു ഇതിന് പുതിയതായി നൽകിയ പേര്. 1942-ൽ നാത്‌സി നാവികസേന നടത്തിയ ഓപ്പറേഷൻ സെറിബ്രസ് എന്ന ദൗത്യത്തിൽ ഈ കപ്പൽ പങ്കെടുത്തിരുന്നു. ഈ കപ്പൽ മുക്കുമ്പോൾ അതിൽ 38 ക്രൂ അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 12 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
Comments