തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബംമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് പണം വാങ്ങി മടങ്ങി. ഇതോടെ വിഷു ബംബർ ഭാഗ്യവാൻ ആരെന്ന് ഇനി വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന രഹസ്യമായിരിക്കും. ഇയാൾ കോഴിക്കോട് സ്വദേശിയാണ് എന്നത് മാത്രമാണ് എല്ലാവർക്കും അറിയുന്ന ഒരു വിവരം. കഴിഞ്ഞ ദിവസമാണ് സമ്മാനത്തുകയായ 7.65 കോടി കൈപ്പറ്റാനായി ഭാഗ്യശാലി എത്തിയത്. എന്നാൽ തന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിടരുതെന്ന് കർശന നിബന്ധനയാണ് അദ്ദേഹം ലോട്ടറി വകുപ്പിന് മുന്നിൽ വെച്ചത്. അതുകൊണ്ട് തന്നെ ആ ഭാഗ്യവാൻ ആരെന്ന വിവരം ലോട്ടറി വകുപ്പിൽ മാത്രം ഒതുങ്ങും.
മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. വിഷു ബംബർ ഫലം വരുന്നതിന് ഒരാഴ്ച മുൻപാണ് ഇയാൾ ടിക്കറ്റെടുത്തത്. ലോട്ടറി ഏജന്റായ ആദർശിന്റെ പക്കൽ നിന്നാണ് ഭാഗ്യശാലി ടിക്കറ്റെടുത്തത്. എന്നാൽ ടിക്കറ്റ് വാങ്ങിയത് ആരെന്ന് മാത്രം ആദർശിന് ഓർമ്മയുണ്ടായിരുന്നില്ല. ഇയാളുടെ പക്കൽ നിന്നെടുത്ത വിഇ 475588 എന്ന നമ്പരിനാണ് 12 കോടി സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ഫലം അറിഞ്ഞപ്പോൾ മുതൽ നാട്ടുകാരെല്ലാം ഭാഗ്യവാനെ തിരയുകയായിരുന്നു.
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ ആരെന്ന് ഒരു വിവരവും ലഭിച്ചില്ല. നടപടികളെല്ലാം തുടക്കം മുതൽ ഭാഗ്യശാലി രഹസ്യമായി തന്നെ നടത്തി. തങ്ങളുടെ നാട്ടിലേക്ക് എത്തിയ 12 കോടിയുടെ ഭാഗ്യശാലിയെ കാണാൻ ചെമ്മാട് സ്വദേശികൾ കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒടുവിൽ രഹസ്യമായി എത്തി പണം വാങ്ങി മടങ്ങുകയും ചെയ്തു. തനിക്ക് മുൻപ് ഭാഗ്യവാൻമാരായവർക്കുണ്ടായ ദുരനുഭവത്തിൽ നിന്ന് രക്ഷപ്പെടാനാണ് പേര് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്ന് മാത്രമാണ് ഭാഗ്യശാലി ലോട്ടറി വകുപ്പിനെ അറിയിച്ചത്.
Comments