തിരുവനന്തപുരം: മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച് ഹനുമാൻ കുരങ്ങ്. കഴിഞ്ഞ പത്ത് ദിവസമായി കുരങ്ങൻ മരത്തിന് മുകളിൽ തന്നെ തുടരുകയാണ്. കുരങ്ങിനെ പിടിക്കാൻ മാനത്തും മരക്കൊമ്പിലും നോക്കി നടപ്പാണ് അധികൃതർ. നിലവിൽ കുരങ്ങ് ബെയ്ൻസ് കോമ്പൗണ്ട്, മസ്കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ മാറിമാറി നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിനിടെ രണ്ട് പ്രാവശ്യം മ്യൂസിയം വളപ്പിൽ കയറിയ കുരങ്ങ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച് ചാടിപ്പോയി.
മൃഗശാല ജീവനക്കാർ കുരങ്ങന് കഴിക്കാൻ നൂലിൽ കെട്ടി പഴങ്ങൾ എറിഞ്ഞു കൊടുക്കുന്നുണ്ട്. തളിരിലകളും കുരങ്ങൻ ഭക്ഷിക്കുന്നുണ്ട്. പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. സാധാരണ നിലയിൽ ഇണയെ വിട്ടു പോകാത്ത ഇനമാണിത്. എന്നാൽ ഈ കുരങ്ങ് ഇണയുടെ അടുത്തേയ്ക്ക് പോകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ജൂൺ 13 നാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. മൃഗശാലയിലെ മരത്തിലായിരുന്നു ആദ്യം കുരങ്ങ് കയറിക്കൂടിയത്. എന്നാൽ പെട്ടെന്ന് തന്നെ അവിടെനിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് സമീപത്തുള്ള മാസ്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കുന്നുണ്ട്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നാണ് രണ്ട് ഹനുമാൻ കുരങ്ങുകളെ എത്തിച്ചത്.
Comments