ഷിംല: ആവശ്യമെങ്കിൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് താക്കീത് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മുകശ്മീരിൽ നടന്ന ദേശീയ സുരക്ഷാ കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാകിസ്താൻ ഭീകരർ പുൽവാമ ആക്രമണം നടത്തിയപ്പോൾ അവരെ ഇല്ലാതാക്കൻ സേനയെ അയക്കാനുള്ള തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി 10 മിനിറ്റ് പോലും എടുത്തില്ല. പാകിസ്താൻ തീവ്രവാദികളെ പാടെ തുടച്ച് നീക്കാനായി സർക്കാർ ഇന്ത്യൻ സേനയ്ക്ക് സംയോജിതമായ സന്ദേശങ്ങൾ അയച്ചു. ഇന്ത്യ ഇന്ന് മുമ്പത്തെ പോലെയല്ല. ആക്രമണം നടത്തേണ്ടി വന്നാൽ ഇന്ത്യ ആക്രമിക്കുക തന്നെ ചെയ്യും’കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘ജമ്മുകശ്മീരിൽ ക്രമസമാധാനം തിരിച്ചെത്തിയാൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം പ്രദേശത്ത് നിന്ന് നീക്കം ചെയ്യും. ഇടതുപക്ഷ തീവ്രവാദത്തെ നിയന്ത്രിക്കുന്നതിലും കേന്ദ്ര സർക്കാർ വിജയിച്ചു. ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും അഫ്സ നിയമം നീക്കം ചെയ്തു. ജമ്മു കാശ്മീരിൽ നിന്നും അഫ്സ ഉടൻ നീക്കം ചെയ്യും. ജമ്മുകശ്മീരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്’രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അന്തസ്സും യശസ്സും കൂടുതൽ ഉയർന്നു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ പറയുന്ന യാതൊന്നും അത്ര ഗൗരവമായി എടുത്തിരുന്നില്ല. എന്നാലിന്ന് അങ്ങനെയല്ല, ഇന്ത്യ പറയുന്നത് കേൾക്കാൻ ലോകം ശ്രദ്ധയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments