കോട്ടയം: ചലച്ചിത്ര ഛായാഗ്രാഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. വിനയൻ സംവിധാനം നിർവഹിച്ച യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു അദ്ദേഹം. അതിരമ്പുഴ അലിവ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചിരുന്നു.
സംവിധായകൻ വിനയൻ അദ്ദേഹത്തെ കുറിച്ച് പങ്കുവെച്ച വാക്കുകൾ…
‘സിനിമ ലോകത്ത് മറ്റുള്ളവരോടൊപ്പം ഇടിച്ചു നിൽക്കാൻ താൽപര്യമില്ലാത്ത ആളായിരുന്നു ക്യാമറാമാൻ നവാസ് ഇസ്മയിൽ. അതിനാലാണ് അദ്ദേഹത്തെ ലോകം അറിയാതെ പോയത്. റെഡ് ക്യാമറയിൽ ആദ്യമായി ചിത്രീകരിച്ച യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തത് നവാസായിരുന്നു. മുൻപ് എന്റെ ഡ്രൈവറായിരുന്ന ഏറ്റുമാനൂർ സ്വദേശി കുട്ടനാണ് നവാസിനെ പരിചയപ്പെടുത്തിയത്. സിനിമയിൽ എനിയ്‌ക്ക് വിലക്കുവന്ന സമയത്ത് അന്നത്തെ ക്യാമറമാൻ രാജരത്‌നത്തിനെ അസോസിയേഷൻ തിരിച്ചു വിളിച്ചപ്പോഴാണ് നവാസിനെ വിളിച്ചത്. കല്യാണ ആൽബങ്ങൾ ചെയ്തുകൊണ്ടിരുന്ന നവാസ് റെഡ് ക്യാമറയിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എന്റെ രണ്ട് ചിത്രങ്ങൾ അടക്കം നാല് ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ഈയിടെ ഒരു കല്യാണ വീട്ടിൽ നവാസിനെ ക്യാമറമാനായി കണ്ടപ്പോൾ വിഷമം തോന്നി. അന്ന് എനിയ്‌ക്കു വോണ്ടി വർക്ക് ചെയ്തതുകൊണ്ടാകാം വേറെ അവസരങ്ങൾ കിട്ടാതെ വന്നത്.’
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായി എന്ന നിലയിലായിരുന്നു നവാസ് സിനിമയിലേക്ക് ചുവടുവെയ്‌ക്കുന്നത്. കബറടക്കം ഇന്ന് 12-ന് കൈതമല ജുമാ മസ്ജിദ് കബർസ്ഥാനിൽ.















