ലോഹിതദാസില്ലാത്ത മലയാള സിനിമയ്‌ക്ക് 14 വയസ്സായി. ജീവിതഗന്ധിയായ തിരക്കഥകളെഴുതി മലയാള സിനിമാ പ്രേമികളുടെ ഹൃദയം തൊട്ട സംവിധായകന്റെ വിയോഗം ഒരു നോവോടുകൂടിയല്ലാതെ ഓർക്കാൻ സാധിക്കില്ല. സാമൂഹ്യബോധമുളവാക്കുന്ന സിനിമകൾ പ്രേക്ഷകർക്ക് നൽകിയ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ ലോഹിതദാസ് ഓർമ്മയായിട്ട് ഇന്ന് 14 വർഷം. സഹപ്രവർത്തകരും സിനിമാ പ്രേമികളും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ്. ഇപ്പോഴിതാ, മലയാള സിനിമയിലെ മഹാനായ ആ ശില്പിയുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ.
‘നിങ്ങൾ വിടവാങ്ങിയിട്ട് 14 വർഷമായി എന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരും വിശ്വസിക്കാത്തപ്പോൾ എന്നെ വിശ്വസിച്ചതിന് നന്ദി. നമ്മൾ തമ്മിൽ ആദ്യം കണ്ടുമുട്ടിയത് മുതലാണ് എന്റെ സ്വപ്നങ്ങളെ പിന്തുടർന്ന് ഞാൻ മുന്നോട്ട് പോയത്. അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദി. താങ്കളുടെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ അങ്ങയ്‌ക്ക് അഭിമാനം തോന്നും വിധം മുന്നോട്ട് പോകാൻ ഞാൻ പരിശ്രമിക്കുന്നുണ്ട്’.
‘ഇന്നും ഒരു നടനെന്ന നിലയിൽ എന്റെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളെ സ്നേഹപൂർവ്വം ഓർക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ സന്തോഷവാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കാത്തതിൽ എനിക്ക് ഖേദമുണ്ട്, ലോഹി സർ’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സംവിധായകൻ ലോഹിതദാസ് ആണ് ഉണ്ണിമുകുന്ദന് ആദ്യമായി സിനിമയിൽ അവസരം നൽകാൻ തയ്യാറായത്.

നിവേദ്യം എന്ന സിനിമയിൽ അവസരം കൊടുത്തെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതിനാൽ ഉണ്ണി മുകുന്ദൻ ആ കഥാപാത്രം ഏറ്റെടുത്തിരുന്നില്ല. ഇക്കാര്യം നടൻ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഒന്നും അറിയാതെ ചെയ്യേണ്ട എന്നത് തന്റെ തീരുമാനമായിരുന്നു. പക്ഷേ അധികം വൈകാതെ ലോഹിതദാസ് സാർ എല്ലാവരെയും വിട്ടുപോയി. അത് തന്നെ ആകെ വേദനയിലാക്കി’ എന്നായിരുന്നു ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.















