തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരനാണ് ഏജൻസി ഉടമ. വിസ വാഗ്ദാനം ചെയ്ത പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ഇയാൾ പിടിയിലായിരുന്നു.
അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു സജുവിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി പലരിൽ നിന്നായി തട്ടിപ്പ് നടത്തിയതിൽ ഇയാൾക്കെതിരെ എറണാകുളം നോർത്ത് പോലീസിലും പരാതിയുണ്ട്. വിസാ തട്ടിപ്പിലാണ് ഇയാൾ പ്രധാനി. സജുവിനെ പിടികൂടാൻ കഴിഞ്ഞാൽ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. ഒന്നാം പ്രതി നിഖിൽ തോമസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. ഒന്നര മാസം മുൻപ് വാങ്ങിയ ഫോണാണ് നിലവിൽ അബിന്റെ കയ്യിലുള്ളത്. പഴയ ഫോൺ നശിച്ചുപോയെന്നാണ് അന്വേഷണ സംഘത്തോട് അബിൻ പറഞ്ഞത്. എന്നാൽ അബിന്റെ വസതിയിൽ നിന്ന് ലാപ്ടോപ്പും പഴയ ഫോണും കണ്ടെത്തി പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം.
Comments