ശ്രീനഗർ: ചരിത്ര പ്രസിദ്ധമായ അമർനാഥ് തീർത്ഥാടന യാത്രക്ക് നാളെ തുടക്കമാകും. ഇന്ന് ജമ്മു ബേസ് ക്യാമ്പിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന്റെ യാത്ര ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്യും. തീർത്ഥാടകരുടെ ആദ്യ ബാച്ച് പഹൽഗാമിലേക്കും ബൽത്താലിലേക്കും പുറപ്പെടും. അമർനാഥ് യാത്രയുടെ പശ്ചാത്തത്തിൽ ജമ്മു കശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അമർനാഥ് യാത്രയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹിമാലയത്തിലെത്തുന്നത്. തെക്കൻ കാശ്മീരിലെ ഹിമാലയ ഗുഹാക്ഷേത്രത്തിലാണ് തീർത്ഥാടകർ പ്രാർത്ഥന നടത്തുന്നത്. എല്ലാ വർഷവും ജൂൺ 1-ന് ആരംഭിക്കുന്ന അമർനാഥ് യാത്ര ആഗസ്റ്റ് 31-ന് അവസാനിക്കും.
ഗുഹാക്ഷേത്രമായ അമർനാഥ് ജമ്മുകാശ്മീരിലാണ് സ്ഥിതിചെയ്യുന്നത്. ശ്രീനഗറിൽ നിന്ന് 136 കിലേമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ തീർത്ഥാടനകേന്ദ്രം. മഞ്ഞ് കൊണ്ടുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് സ്വയംഭൂവായ മൂർത്തി അറിയപ്പെടുന്നത്. ശൈത്യക്കാലത്ത് ഗുഹയിൽ ജലം വീഴ്ന്ന് മഞ്ഞായി ഉറയുകയും അത് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു.















