തിരുവനന്തപുരം: കൈതോലപ്പായയിൽ രണ്ടരകോടിയോളം രൂപ സി.പി.എം ഉന്നത നേതാവ് കൈപറ്റിയെന്ന വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണമെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ. ഈ സൈബർ ആക്രമണം പാർട്ടി ഒത്താശയോടുകൂടിയാണെന്നും ശക്തിധരൻ വ്യക്തമാക്കി. പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ല. പോലീസിൽ പരാതി കൊടുത്തിട്ടും അനക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വീണ്ടും സിപിഎമ്മിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.
കൈതൊലപ്പായയിൽ സൂക്ഷിച്ച വിത്ത് വൻമരമായി. യഥാർത്ഥ കള്ളനെ പുറത്തു കൊണ്ടുവരും വരെ പോരാട്ടം തുടരുമെന്നും ശക്തിധരൻ പറഞ്ഞു. ഫേസ്ബുക്കിലെ തന്റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബർ കാളികൂളി സംഘം നൽകുന്നത്. അവരുടെ കൺകണ്ട ദൈവത്തെ ആരും വിമർശിക്കാൻ പാടില്ല. വിമർശനങ്ങൾക്കും തെറ്റ് തിരുത്തലുകൾക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം. മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം കൂടി ജനങ്ങള്‍ അറിയണെമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് പുറത്തുള്ള സംഘമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യമാദ്ധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വർഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെൺമക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം.
മുമ്പ് തലസ്ഥാനത്തെ മിടുമിടുക്കിയായ ഒരു സീനിയര്‍ വനിതാ മലയാളി ജേർണലിസ്റ്റിനെ സൈബര്‍ കാളികൂളി സംഘം പിച്ചിച്ചീന്തുന്നത് കണ്ടപ്പോള്‍, ഈ ക്ഷുദ്രപ്രവർത്തനം എല്ലാ സീമകളും ലംഘിക്കുകയാണെന്നു മാനവികതയുടെ പേരില്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ അഭിപ്രായം തെല്ലും കാലുഷ്യമില്ലാതെ സ്‌നേഹത്തോടെ മാനിക്കുകയും തത്സമയം ഡിജിപിയെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരി എന്ന നിലയില്‍ നിന്ന് അദ്ദേഹം ആർജ്ജിച്ച സിദ്ധിയാണത്. ഓരോ കമ്മ്യുണിസ്റ്റ്കാരനും അങ്ങനെയാണ്.
ഭരണാധികാരി അതിനൊരു സ്റ്റേറ്റ്‌സ്മാന്‍ ആയിരിക്കണം. ഒട്ടേറെത്തവണ ഇതേ അനുഭവം കെ കരുണാകരനില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കാബിനറ്റ് ബ്രീഫിങ് കഴിഞ്ഞാല്‍ വട്ടം ചുറ്റിപ്പിടിച്ചു ഒരു അഭ്യർത്ഥനയുണ്ട് ‘ഒന്ന് കാണണം.ഇപ്പോള്‍ വിട്ടേക്കാം. ‘ അപ്പോഴെല്ലാം ഗുണഭോക്താവ് തൊഴിലാളിവർഗ്ഗമായിരുന്നു. എണ്ണിയെണ്ണി പറയാനുണ്ട്., ലീഡറുടെ മഹാമനസ്‌കതയും.
എന്നാല്‍ മൂന്നുനാല് പേര് അടങ്ങിയ ഒരു ‘അടുക്കള സംഘം’ ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീർഷാസനത്തിലായി. മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സ്വയംവിമർശനം നടത്തി തെറ്റ് തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോൽസുകമായി മാറുകയാണ് സൈബര്‍ കാളികൂളി സംഘം. എനിക്കെതിരെ നേരത്തെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കുറിലുമാക്കി ഉയർത്തി. കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അനുചരന്മാര്‍.
ഞാന്‍ മലയിൻകീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമർപ്പിച്ചിട്ടും മൊഴികൊടുത്തിട്ടും സൈബർ വിഭാഗത്തിൽ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല. പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്പോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാൾക്ക് ഒരു ദുഖവുമില്ല? പാർട്ടിയിലെ അടിമത്വം അങ്ങനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും.
കഴിഞ്ഞ വർഷമാണ് എന്റെ അമ്മ മരിച്ചത്. അമ്മ നിർദ്ദേച്ചിരുന്ന ഒരു കാര്യം, എന്റെ അനുജത്തി അപ്പോഴും ഓര്‍മ്മിപ്പിച്ചു. നേമം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കണ്ണൂരില്‍ നിന്നുള്ള പി. സതിദേവി അടക്കം ഒരു ഡസനോളം പെൺകുട്ടികളെ എന്റെ വീട്ടില്‍ ഒരുമാസത്തോളം താമസിപ്പിച്ചിരുന്നു. ഫലം വന്നപ്പോള്‍ സിപിഎം വൻഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സതിദേവി അടക്കം പലരും പല പദവികളില്‍ എത്തിയെങ്കിലും ഇത്രയും പൊന്നുപോലെ നോക്കിയ അമ്മയെ ഒരു തവണ പോലും കാണാന്‍ എത്തിയില്ല. എന്നാല്‍ ആനാവൂര്‍ മാത്രം കുറച്ചുനാള്‍ കഴിഞ്ഞു എന്റെ വീട്ടില്‍ എത്തി സഹായങ്ങൾക്ക് നന്ദി പറഞ്ഞുവത്രേ. അങ്ങനെയുള്ള കുടുംബത്തെ ഇങ്ങനെ അപകീർത്തിപ്പെ ടുത്തിയിട്ടും ആനാവൂരിന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു ഖേദവുമില്ല. നിസ്സംഗത?.
ആ കേരളം സൃഷ്ട്ടിച്ചത് ആരെന്ന് ഏതെങ്കിലും മലയാളി അറിഞ്ഞിട്ടുണ്ടോ?. അമേരിക്കയും സോവിയറ്റ് റഷ്യയും ഒരേ ബട്ടണില്‍ അമർത്തിയപോലെ. ഒരു ജന്മമേ ഉള്ളൂ മനുഷ്യന്. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം എ ബേബിക്ക് ഫോർവേർഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമായിരുന്നു പ്രതികരണം. അദ്ദേഹത്തിന്റെ കണ്ണിലും കണ്ണീര്‍ ഊറുന്നതും പൊട്ടുന്നതും കണ്ടു.
ഈ പരിതസ്ഥിതിയില്‍ ഫേസ്ബുക്കിലെ എന്റെ വ്യക്തിപരമായ അക്കൗണ്ട് പ്രവർത്തനം മരവിപ്പിക്കുകയാണ്. ഇത് ഒരു ചുവട് പിന്നോട്ട് വെക്കലല്ല. ഫേസ്ബുക്കിലെ എന്റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബർ കാളികൂളി സംഘം നൽകുന്നത്. അവരുടെ കൺകണ്ട ദൈവത്തെ ആരും വിമർശിക്കാൻ പാടില്ല. വിമർശനങ്ങൾക്കും തെറ്റ് തിരുത്തലുകൾക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം.‘- ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments