ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോണർമാരായി ഡ്രീം ഇലവൻ. ബിസിസിഐയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലെ മുൻനിര ഫാൻറ്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ ഡ്രീംഇലവനുമായി മൂന്നുവർഷത്തെ കരാറിലാണ് ബിസിസിഐ ഒപ്പുവച്ചത്. മുൻപ് ബൈജൂസായിരുന്നു ഇന്ത്യയുടെ ജേഴ്സി സ്പോൺസർ. ഇനി മുതൽ ഇന്ത്യൻ ജേഴ്സിയുടെ മുന്നിൽ ‘ഡ്രീം 11’ എന്നു എഴുതിയിരിക്കും.
ജൂൺ 14നാണ് ബിസിസിഐ ലീഡ് സ്പോൺസർമാർക്കായി ടെൻഡർ വിളിച്ചത്. 2023 നവംബർ വരെ ബൈജൂസ് ആപ്പിന് ബിസിസിഐയുമായി താൽക്കാലിക കരാർ പുതുക്കാനുളള സമയം ഉണ്ടായിരുന്നു. എന്നാൽ മാർച്ചിൽ തന്നെ കരാർ അവസാനിപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ജേഴ്സി സ്പോൺസർമാരില്ലാതെയാണ് ഇന്ത്യ കളികളത്തിലിറങ്ങിയത്. ബൈജൂസുമായുള്ള കരാറിൽ പരമ്പരകളിലെ ഒരു മത്സരത്തിൽ നിന്നും 5.5 കോടിയും ഐസിസി ടൂർണമെന്റുകളിൽ 1.7 കോടിയുമാണ് ബിസിസിഐയ്‌ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഡ്രീം ഇലവനുമായി ബിസിസിഐ ഒപ്പുവച്ച കരാർ തുക എത്രയെന്ന് വ്യക്തമല്ല.
വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി, ടീം ഇന്ത്യയുടെ സ്പോൺസർഷിപ്പ് രംഗത്ത് വൻ മാറ്റമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലീഡ് സ്പോൺസർമാരാകുന്നതിന് മുമ്പ് ഡ്രീം ഇലവൻ ബിസിസിഐയുടെ ഔദ്യോഗിക സ്പോൺസർമാരിൽ ഒരാളായിരുന്നു. ബിസിസിഐയുമായി നേരത്തെ തന്നെ പല കരാറുകളിലും ഏർപ്പെട്ടിട്ടുള്ള സ്പോൺസർമാരാണ് ഡ്രീം ഇലവൻ. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ടി20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020ലെ സ്പോൺസർഷിപ്പ് ഡ്രീം ഇലവനാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഐപിഎൽ 16 -ാം സീസണിന്റെ ഓഫീഷ്യൽ പാർട്ണറും ഡ്രീം ഇലവനായിരുന്നു.ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25ലെ ടീമിന്റെ ആദ്യ പരമ്പരയായ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര മുതൽ ടീം ഇന്ത്യയുടെ ജഴ്‌സിയിൽ ഡ്രീം11 കാണപ്പെടും. അതേസമയം, പുതിയ ട്രെയിനിംഗ് ആൻഡ് മാച്ച് കിറ്റ് നിർമ്മാണ പങ്കാളികളായി അഡിഡാസുമായി ബിസിസിഐ നേരത്തെ കരാറിലെത്തിയിരുന്നു.
Comments