സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. സിനിമകളോടുള്ള മലയാളികളുടെ കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. ഇപ്പോൾ, സമൂഹമാദ്ധ്യമ ലോകത്ത് വൈറലായ ഒരു കൗമാരക്കാരന്റെ ചിത്രമാണ് ചർച്ചയാകുന്നത്. ഇന്ന് നമ്മുടെയെല്ലാം പ്രിയ നടനായി മാറിയ ഒരാളുടെ കൗമാരക്കാലത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ കാണുന്ന മലയാള നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മാർ ഇവാനിയോസ് കോളേജിന്റെ പഴയകാല ചെയർമാനും എംകോം ബിരുദാനന്തര ബിരുദത്തിൽ റാങ്ക് ഹോൾഡറുമായ പിവി ജഗദീഷ് കുമാറാണ് ഇത്.

മലയാള സിനിമ പ്രമികളെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും പ്രിയങ്കരനായ നടൻ ജഗദീഷാണ് ചിത്രത്തിൽ കാണുന്ന ആ കൗമാരക്കാരൻ. എംകോം റാങ്ക് ഹോൾഡർ ആയ ജഗദീഷ് കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുര എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടർന്നു.
1984-ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അഭിനയത്തിനു പുറമേ പന്ത്രണ്ടോളം സിനിമകൾക്ക് കഥയും തിരക്കഥയും ജഗദീഷ് ഒരുക്കിയിട്ടുണ്ട്. ജഗദീഷ് തന്നെ തിരക്കഥ എഴുതി 1985-ൽ പുറത്തിറങ്ങിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി.ഒ, മഴ പെയ്യുന്നു മദ്ദളം എന്നീ സിനിമകളിലെ അഭിനയത്തെത്തുടർന്ന് മലയാള സിനിമയിലെ സജീവമായ അഭിനേതാവായി അദ്ദേഹം മാറി. തുടർന്ന് ‘ഇൻ ഹരിഹർ നഗർ’, ‘ഏയ് ഓട്ടോ’, ‘ഭാഗ്യവാൻ’ വന്ദനം, ഗോഡ്ഫാദർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി എത്തി. ഈ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി മാറ്റി. പിന്നീട് അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത ജഗദീഷ് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
ലോ ബജറ്റ് സിനിമകളിലെ പതിവ് നായകനായിരുന്ന ജഗദീഷ് മുപ്പതോളം സിനിമകളിൽ നായകനായി തന്നെ അഭിനയിച്ചു. നായകനായും സഹനടനായും ഹാസ്യ നടനായും വില്ലനായും എല്ലാം മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച ജഗദീഷിന്റെ കയ്യിൽ എല്ലാത്തരം കഥാപാത്രങ്ങളും ഭദ്രമായിരുന്നു. ഇതുവരെ 350-ഓളം സിനിമകളിൽ വേഷമിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസറായിരുന്ന ഡോക്ടർ പി രമയാണ് ജഗദീഷിന്റെ ഭാര്യ. രമ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ടിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.















