പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് നിറഞ്ഞ് കവിഞ്ഞൊഴുകിയ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അടൂർ തട്ട മിനിഭവനിൽ ഉണ്ണികൃഷ്ണ പിള്ളയാണ് മരിച്ചത്. അടൂർ കച്ചേരിച്ചന്തയ്‌ക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത്.
ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽപ്പെട്ട ഡ്രൈവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞതിനെ തുടർന്ന് അടൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തോട്ടിൽ നിന്നും ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണ പിള്ളയെ പുറത്തെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിഖാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശരത്, സന്തോഷ്, പ്രദീപ്, അജീഷ് എം.സി, സുരേഷ് കുമാർ, അജയകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് അയച്ചു.
Comments