മലപ്പുറം : വരകളിലൂടെ ഇതിഹാസം സൃഷ്ടിച്ച വരകളുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന കെഎം വാസുദേവൻ നമ്പൂതിരി വിടവാങ്ങി. കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം ഒന്നിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരളത്തിന്റെ ചിത്രകലയുടെ സുവർണ അദ്ധ്യായത്തിനാണ് നമ്പൂതിരിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. മലയാള സാഹിത്യത്തിലെ തന്നെ ഉജ്ജ്വലരായ നിരവധി കഥാപാത്രങ്ങൾ മലയാളിയുടെ മുന്നിൽ എത്തിയത് ഇദ്ദേഹത്തിന്റെ വരകളിലൂടെയായിരുന്നു. 1925-ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്‌സ് കോളേജിൽ നമ്പൂതിരിയെ എത്തിയ്‌ക്കുന്നത്. കെസിഎസ് പണിക്കർ, റോയ് ചൗധരി, എസ് ധനപാൽ തുടങ്ങി പ്രഗത്ഭരുടെ ശിഷ്യനായി അദ്ദേഹം അഭ്യസിച്ചു. കെസിഎസ് പിൽക്കാലത്ത് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അദ്ദേഹം അവിടെയും പ്രവർത്തിച്ചു.
1960-ൽ അദ്ദേഹം മാതൃഭൂമിയിൽ ചേർന്നു. എംടി, വികെഎൻ, ബഷീർ, തകഴി എന്നിങ്ങനെ പ്രശസ്ത എഴുത്തുകാരുടെ രചനകൾക്കായി അദ്ദേഹം വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലുമുൾപ്പെടെ അദ്ദേഹം സേവനം അനുഷ്ടിച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കും ഉൾപ്പെടെ നമ്പൂതിരി വരച്ച ചിത്രങ്ങൾ വളരെയധികം പ്രശസ്തമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയുടെ കലാസംവിധാനത്തിന് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.
Comments