തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 14-ലേക്ക് മാറ്റിയതായി ഐഎസ്ആർഒ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകൽ കൂടുതൽ പ്രകാശമുള്ളപ്പോൾ എത്തുന്നതിന് വേണ്ടിയാണ് വിക്ഷേപണം ഒരു ദിവസം കൂടി മാറ്റിയത്. ജൂലൈ 13-ന് വിക്ഷേപിക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. ജൂലൈ 14-ന് ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപണം നടത്തുക. റോക്കറ്റും അതിൽ ഘടിപ്പിച്ചിട്ടുള്ള പേടകത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളും അതിലെ ലാൻഡറും ലാൻഡറിനുള്ളിലെ റോവറും ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് പോർട്ടിലേക്ക് മാറ്റിയിരുന്നു.
ജൂലൈ 12-19 വരെയാണ് വിക്ഷേപണ വിൻഡോ ആയി നിശ്ചയിച്ചിരിക്കുന്നത്. പേടകം ചന്ദ്രനിൽ എത്തുന്ന സമയം കൂടി കണക്കിലെടുത്തതിന് ശേഷമാണ് വിക്ഷേപണ ദിവസം തീരുമാനിച്ചിരിക്കുന്നത്. ഭൂമിയിലെ 15 ദിവസമാണ് ചന്ദ്രനിലെ ഒരു പകലായി കണക്കാക്കപ്പെടുന്നത്. പകൽ സമയത്ത് ചന്ദ്രനിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഇത് പഠനങ്ങളെ സാരമായി ബാധിച്ചേക്കാം. ഇതിനാലാണ് സമയം കൂടി കണക്കിലെടുത്ത് വിക്ഷേപണം സജ്ജമാക്കുന്നത്. നിലവിൽ തീരുമാനിച്ചിരിക്കുന്ന ജൂലൈ 14-ന് പുറപ്പെടുകയാണെങ്കിൽ ആഗസ്റ്റ് 24-ന് ഉച്ചയോടെ ചന്ദ്രനിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ചന്ദ്രന്റെ ഉപരിതലത്തിന് അടുത്തെത്തുമ്പോൾ പേടകത്തിലെ ലാൻഡർ ഊർന്ന് താഴേക്കിറങ്ങി പതിയെ ലാൻഡ് ചെയ്യും. പിന്നാലെ ലാൻഡറിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രനിലൂടെ നീങ്ങും. ചന്ദ്രനിലെ ധാതു-ജലസാന്നിദ്ധ്യം, ചാന്ദ്രഭൂവിലെ ചലനങ്ങൾ, അന്തരീക്ഷം എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള നാസയുടെ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് പേടകത്തിൽ ഉള്ളത്. റോക്കറ്റും പേടകവും ഒരുങ്ങിയതോടെ വരും ദിവസങ്ങളിൽ അവലോകനങ്ങളും തയ്യാറെടുപ്പുകളും ശാസ്ത്രജ്ഞർ നടത്തും. പിഴവുകളുടെ സാദ്ധ്യതകളെല്ലാം പരിഹരിച്ചുകൊണ്ടാകും വിക്ഷേപണം നടത്തുക. അമേരിക്കയും റഷ്യയും ചൈനയുമാണ് ചന്ദ്രനിൽ മുൻപ് പേടകം ഇറക്കിയിട്ടുള്ളത്. എന്നാൽ ദക്ഷിണധ്രുവത്തിൽ ഇതുവരെയും ആരും എത്തിയിട്ടില്ല.
Comments