ഹൈദരാബാദ്: മസ്തിഷ്‌ക മരണം സംഭവിച്ച 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58-കാരി സ്വീകരിച്ചു. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ ഏഴ് വർഷത്തോളമായി ഡയാലിസിസ് നടത്തുന്ന വനിതയാണ് വൃക്ക സ്വീകരിച്ചത്. ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് അപൂർവ്വമായ വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടന്നിരിക്കുന്നത്.
വൃക്ക ദാതാവിന്റെ പ്രായം വളരെ കുറവായതിനാൽ ശസ്ത്രക്രിയ സങ്കീർണമായിരുന്നുവെന്ന് ഡോ. ഉമാമഹേശ്വര റാവു പ്രതികരിച്ചു. അവയവ ദാതാവിന്റെ കിഡ്‌നിയുടെ വലിപ്പം വളരെ ചെറുതാണ്. അടുത്ത മൂന്ന് വർഷക്കാലം വൃക്ക സ്വീകർത്താവിന്റെ ശരീരത്തിനുള്ളിലിരുന്ന് ഇത് വലിപ്പം വയ്‌ക്കുകയും ചെയ്യും. എപ്രകാരമാണ് 58-കാരിയുടെ ശരീരം പുതിയ വൃക്കയുടെ പ്രവർത്തനത്തെ സ്വീകരിക്കുക എന്നുള്ളത് വരും ദിവസങ്ങളിലെ നിരീക്ഷണത്തിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കൂവെന്നും ഡോക്ടർമാർ അറിയിച്ചു.
ഡോ. ഉമാമഹേശ്വര റാവു നയിച്ച ശസ്ത്രക്രിയാ സംഘത്തിൽ ഡോ. പരാഗ്, ഡോ. ചേതൻ, ഡോ. ദിവാകർ നായിഡു ഗജ്ജല, ഡോ. വി.എസ്. റെഡ്ഡി, ഡോ. ഗോപീചന്ദ്, ഡോ. ശ്രീ ഹർഷ, ഡോ. നരേഷ് കുമാർ, ഡോ. മുരളി മോഹൻ എന്നിവർ ഉണ്ടായിരുന്നു.















