വീണ്ടും ചൈനയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അമേരിക്ക തകരുകയാണെന്നും ചൈന ലോകത്തെ രണ്ടാം സ്ഥാനക്കാരണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വലതുവത്കരണത്തിന് ശ്രമിക്കുന്ന അമേരിക്ക ചൈനയെ വളയാനുള്ള വഴി ആലോചിക്കുകയാണെന്നും ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയായി മാറി ചൈനയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്കെതിരായി അമേരിക്കൻ സഖ്യകക്ഷയായി ഇന്ത്യ മാറുമ്പോഴുള്ള പ്രത്യാഘാതങ്ങൾ ഇപ്പോൾ ചൂണ്ടികാണിക്കുന്നില്ല. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം വേണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും ലോകത്തും ഇടതുപക്ഷ വിരുദ്ധ വലതുപക്ഷ കാലഘട്ടമാണ് ഇപ്പോൾ. മുതലാളിത്ത ശക്തിയായ അമേരിക്ക വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തീക സൈനീക മേഖലയിൽ ഒന്നാമതായ അമേരിക്കയിൽ വലിയ മാന്ദ്യമാണ് നിലവിൽ. അമേരിക്കയിലെ ബാങ്കിംഗ് മേഖല തകർന്നതിന്റെ പിന്നിൽ അതാണ് കാരണം. അമേരിക്കയെ മാത്രമല്ല മുതലാളിത്ത രാജ്യങ്ങളെ മുഴുവൻ മാന്ദ്യം ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ജനകീയ ചൈന ലോകത്തെ രണ്ടാം സ്ഥാനത്താണ്.
ലോകം മുഴുവനുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നയിക്കേണ്ട ചൈന അത് ചെയ്യുന്നില്ല എന്നായിരുന്നു വിമർശനം. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രശ്നങ്ങളിലും തർക്കങ്ങളിലും സൗഹൃദപരമായും നയതന്ത്രപരമായി ഇടപെടുകയായിരുന്നു ചൈന. ഇത് ലോകത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. അമേരിക്ക തങ്ങളെ കൊള്ളയടിക്കുകയും ചൈന തങ്ങളെ സഹായിക്കുകയുമാണ് എന്നായിരുന്നു ആഫ്രിക്കൻ രാജ്യങ്ങൾ പറഞ്ഞത്. ലോക രാജ്യങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന് വേണ്ടി ചൈന ഇടപെടലുകൾ നടത്തുന്നതിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മുതലാളിത്ത രാജ്യങ്ങൾ ചേർന്ന് നടത്തിയ യോഗത്തിൽ രൂപീകൃതമായ ഐഎംഎഫും വേൾഡ് ബാങ്കും അമേരിക്കൻ ഡോളറിനെ വിനിമയ മാർഗ്ഗമായി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇന്ന് ചൈനയും റഷ്യയും അതിനെ മാറ്റി. ഇത് അമേരിക്കൻ നയങ്ങൾക്ക് ഭാവിയിൽ വരാൻ പോകുന്ന പ്രതിസന്ധിയുടെ ഒരു വശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments