അടുത്തിടെയാണ് നടൻ ഭീമൻ രഘുവും സംവിധായകൻ രാജസേനനും ബിജെപിയിൽ നിന്നും കൂട് മാറി സിപിഎമ്മിലേയ്‌ക്ക് ചേക്കേറിയത്. തങ്ങളെ ബിജെപി പരിഗണിക്കുന്നില്ലെന്നായിരുന്നു ഇരുവരുടെയും ആരോപണം. എന്നാൽ, സ്ഥാനമാനങ്ങൾ മാത്രം മോഹിച്ചാണ് ഭീമൻ രഘുവും രാജസേനനും പാർട്ടികൾ മാറി ചേക്കേറുന്നതെന്ന് വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ, താരങ്ങളുടെ പാർട്ടി വിടലിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. പാർട്ടി വിട്ടവർ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്തു എന്നുകൂടി ആലോചിക്കണമെന്ന് കൃഷ്ണകുമാർ പറഞ്ഞു. താൻ ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും തന്നാലാവുന്ന വിധം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
ഭീമൻ രഘുവായാലും രാജസേനൻ ആയാലും മലയാള സിനിമയിൽ നല്ലൊരു പേര് നേടിയെടുത്ത കലാകാരന്മാരാണ്. അവർ പാർട്ടിയിലേയ്‌ക്ക് വന്നതും പാർട്ടി വിടുന്നതും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അവർക്ക് സൗകര്യം എവിടാണോ അങ്ങോട്ടേയ്‌ക്ക് പോകാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. അവരെ വച്ച് എന്നെ താരതമ്യപ്പെടുത്തരുത്. രാജസേനൻ തന്നെ പറഞ്ഞിട്ടുണ്ട് അവരുടേത് ഒരു സിപിഐ കുടുംബമാണ് എന്ന്. ഭീമൻ രഘു ഇടയ്‌ക്ക് കോൺഗ്രസിലേയ്‌ക്കും പോയിരുന്നു. അങ്ങനെയുള്ളവർ പാർട്ടി വിട്ടുപോകുന്നതും ഞാൻ പാർട്ടിയിൽ പ്രവർത്തിക്കുന്നതും വേറെ തരത്തിൽ വേണം കാണാൻ.
ഒരു രാഷ്‌ട്രീയ പാർട്ടിയിലേയ്‌ക്ക് വരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, ആവശ്യങ്ങൾക്കായി വരും. ആവശ്യം നടക്കാം നടക്കാതിരിക്കാം. ആവശ്യം നടന്നാലും നടന്നില്ലേലും അവർ പോകും. രണ്ട്, ആവേശവുമായി വരുന്നവരാണ്. അങ്ങനെയുള്ളവർക്ക് പാർട്ടിയിൽ വരുമ്പോൾ വിചാരിച്ച അത്രയും ആവേശം ഉണ്ടാവണമെന്നില്ല. ആവേശം തണത്താൽ അവർ പാർട്ടി വിട്ടുപോകും. മൂന്നാമത്തേത്, ആദർശം. ഞാൻ ഈ ആദർശത്തിൽ അടിയുറച്ച് പാർട്ടിയിൽ അംഗത്വമെടുത്ത ആളാണ്.
പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് മുമ്പ് തന്നെ എനിക്ക് ഈ ആദർശം ഉണ്ട്. ആർഎസ്എസിന്റെ ശാഖയിൽ പോകുന്ന കാലംതൊട്ട് എന്റെ ആദർശം ഇതാണ്. ബിജെപിക്ക് വേണ്ടി എന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ ഞാൻ പ്രവർത്തിക്കുന്നുണ്ട്. 2020-ൽ ഞാൻ നടത്തിയ പ്രവർത്തനം കണ്ടിട്ടായിരിക്കണം 2021-ൽ എനിക്ക് പാർട്ടി അംഗത്വം നൽകിയത്. പലരും പാർട്ടി വിട്ടുപോകുന്ന കാര്യം പറയുമ്പോൾ ഞാൻ പറയുന്നത് പാർട്ടി വിട്ട് പോകാതിരിക്കാനുള്ള കാരണങ്ങളെപ്പറ്റിയാണ്.
പാർട്ടിയിൽ വന്നാൽ പല പദവികളും പാർട്ടികൾ നൽകും. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ തന്നെ മത്സരിക്കാനുള്ള അവസരമാണ് ബിജെപി എനിക്ക് നൽകിയത്. ആരും ആഗ്രഹിക്കുന്ന ഒരു നഗരത്തിൽ മത്സരാർത്ഥിയായി. പിന്നീട് എനിക്ക് നാഷണൽ കൗൺസിൽ മെമ്പർ എന്ന സ്ഥാനവും പാർട്ടി നൽകി. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഈ ചുമതലകളൊക്കെ പാർട്ടി നൽകുന്നത്. പാർട്ടി വിട്ടുപോകുന്നവർ പാർട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നുകൂടി ആലോചിക്കണം.
പാർട്ടിയെ വളർത്താൻ അവർ എന്ത് ചെയ്തു. എനിക്ക് കിട്ടിയ അംഗീകാരം വച്ച് എനിക്ക് വേണമെങ്കിൽ വീട്ടിൽ ഇരിക്കാം. അല്ലെങ്കിൽ സിനിമയിൽ അഭിനയിക്കാൻ പോകാം. ഞാൻ ആലോചിച്ചത് പാർട്ടിക്ക് വേണ്ടി എങ്ങനെ പ്രവർത്തിക്കാം, സമൂഹത്തിന് വേണ്ടി എന്ത് നൽകാൻ കഴിയും എന്നാണ്. കൃഷ്ണകുമാർ എന്ന വ്യക്തിക്ക് എന്ത് ചെയ്യാൻ സാധിക്കും. എന്നാൽ, കൃഷ്ണകുമാർ എന്ന പാർട്ടി പ്രവർത്തകന് പല വികസനത്തിലും പങ്കാളിയാകാൻ കഴിയും. അങ്ങനെയാണ് ഞാൻ വിചാരിക്കുന്നത്- കൃഷ്ണകുമാർ പറഞ്ഞു.
Comments