കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തെറ്റായ ദിശയിൽ വാഹനം ഓടിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. എന്നാൽ, മന്ത്രിയാണ് സിഗ്നൽ തെറ്റിച്ചതെന്നും പരാതി പറയാൻ ചെന്നപ്പോൾ പോലീസ് മോശമായി പെരുമാറിയെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
‘ഓക്‌സിജൻ രോഗിയേക്കാൾ വലുതാണ് മന്ത്രിയെന്ന് പോലീസ് പറഞ്ഞു. ജീവൻ പൊലിയാൻ കിടക്കുന്ന രോഗിയേക്കാൾ പ്രാധാന്യമാണോ ഒരു മന്ത്രിക്ക്. ഞാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ ചേട്ടനാണ് പരാതി കൊടുക്കാൻ പോലീസ് സ്‌റ്റേഷനിൽ പോയത്. പരാതി കൊണ്ട് കുപ്പത്തൊട്ടിയിൽ കളയാനാണ് പോലീസ് പറഞ്ഞത്. മന്ത്രി വരുമ്പോൾ വണ്ടി കയറ്റി വെയ്‌ക്കാൻ നിന്നോട് ആരുപറഞ്ഞു എന്നു ചോദിച്ച് ചൂടായി’.
‘നിനക്കാരാടാ സിഗ്നൽ തന്നതെന്ന് ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥൻ സിഗ്നൽ തന്നതിനാലാണ് ഞാൻ ആംബുലൻസ് എടുത്തത്. മന്ത്രി സിഗ്നൽ തെറ്റിച്ചത് കയറി വന്നതാണ്. അങ്ങനെയാണ് എന്റെ വണ്ടിയിൽ വന്ന് ഇടിച്ചത്. പക്ഷെ, പോലീസുകാർ എന്റെ തലയിലേയ്‌ക്ക് കുറ്റം ചാരുകയാണ്. നമുക്ക് ഒന്നും പറയാൻ പോലും പറ്റുന്നില്ല’- ഡ്രൈവർ പറഞ്ഞു.
Comments