തിരുവനന്തപുരം: വർക്കലയിൽ ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നതായി പരാതി. വർക്കല കണ്ണമ്പ സ്വദേശി കമറൂനിസയ്‌ക്ക് ലൈഫ് മിഷനിലൂടെ ലഭിച്ച വീടിന്റെ അടിത്തറയാണ് ഒരു ഭാഗത്തുനിന്നും ഇളകി മാറിയത്. നഗരസഭ അധികൃതരും കൗൺസിലറും ചതിച്ചെന്നാണ് കമറൂനിസയ പറയുന്നത്. മഴ ശക്തമായതോടുകൂടി ഭയത്തോടെയാണ് കമറൂനിസ വീട്ടിൽ കഴിയുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ പണിതു നൽകിയ വീട് അടിത്തറ ഇളകി മാറി സമീപത്തെ കുഴിയിലേക്ക് ഏത് നിമിഷവും പതിക്കാവുന്ന അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കിടപ്പുമുറിയും ഇടിഞ്ഞു താഴ്ന്നതോടെ ഭീതിയിലാണ് ഇവർ കഴിയുന്നത്. ഇനി ഒരു മഴ കൂടി ശക്തമായി പെയ്യുകയാണെങ്കിൽ വീട് പൂർണമായും 50 അടി താഴ്ചയിലേക്ക് പതിക്കും എന്നാണ് കമറൂനിസ പറയുന്നത്.
വീടിന്റെ അപകടം ചൂണ്ടിക്കാണിച്ച് വർക്കല നഗരസഭ അധികൃതർക്കും താലൂക്ക് ഓഫീസർക്കും പരാതി നൽകിയിട്ടും യാതൊരു പ്രയോജനം ഉണ്ടായില്ല. വർക്കല കനാലിന് ഭാഗത്ത് കമറൂനിസയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലം ജലപാത വികസനത്തിനായി സർക്കാർ സ്ഥലം ഏറ്റെടുക്കണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതും നടപടി ആയിട്ടില്ല. പരാതിയുമായി പലതവണ സ്ഥലം എംഎൽഎ വി ജോയിയെ സമീപിച്ചിട്ടുണ്ടെങ്കിലും പരാതി വങ്ങാൻ പോലും തയ്യാറായിട്ടില്ല. കമറൂനിസയ്‌ക്ക് അനുവദിച്ച സ്ഥലം വീടുവയ്‌ക്കാൻ അനുയോജ്യമല്ല എന്ന് നഗരസഭ അറിയിച്ചിട്ടും കൗൺസിലർ ചതിയിലൂടെയാണ് വീട് വയ്പ്പിച്ചതെന്നും കമറൂനിസ ആരോപിക്കുന്നുണ്ട്.
Comments