ഏകീകൃത സിവിൽ കോഡിനെതിരെ ആര് സെമിനാർ നടത്തിയാലും സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഒരിക്കലും തിടുക്കപ്പെട്ട തീരുമാനമായിരുന്നില്ല. വിഷയത്തിൽ സിപിഎം ചടുലമായി ഇടപെട്ടു. രാജ്യത്ത് എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം ചാടി വീഴുന്നത് തങ്ങളാണ്. ഇന്ത്യ, ഇന്ത്യയായി നിലനിൽക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും റിയാസ് പറഞ്ഞു. വൈകിട്ട് നടക്കാനിരിക്കുന്ന സെമിനാറിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
‘പൗരത്വനിയമം വന്നപ്പോഴും ബാബറി മസ്ജിദ് വിഷയമുണ്ടായപ്പോഴും സിപിഎം ചാടിവീണ് ഇടപെട്ടിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് വിഷയം കേവലം മലബാറിനെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയാകെ വളരെ ഗൗരവത്തോടെ കാണേണ്ട വിഷയം. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായി ഇന്ന് നടക്കാനിരിക്കുന്ന സെമിനാറുകളെ പോലെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് വന്ന് സെമിനാറുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കും. സിവിൽ കോഡിനെതിരെ ലീഗിനെ ക്ഷണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സെമിനാറിൽ ഓരോരുത്തരെയും ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘ഏകീകൃത സിവിൽ കോഡ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഈ പ്രതിഷേധത്തിൽ യോജിപ്പിക്കേണ്ട എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകും. മുസ്ലിം ലീഗിന്റെ പ്രതിഷേധത്തിന് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നതിന്റെ കാരണം കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. കോൺഗ്രസിന് നിലപാടില്ലാത്തതാണ് പ്രശ്‌നം. കോൺഗ്രസിന്റെ ഓരോ നേതാക്കൾക്കും ഓരോ നിലപാടാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനം മാറ്റണം എന്നുള്ള വ്യത്യസ്ത നിലപാട് ഉള്ളതുപോലെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗത്തെ കോൺഗ്രസ് നേതാക്കൾ എകീകൃത സിവിൽ കോഡിന് വേണ്ടി നിലക്കൊള്ളുന്നു. ഉത്തരാഖണ്ഡിന്റെ ശക്തമായ പ്രതിപക്ഷ നേതാവ് പോലും ഇതിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. അതേസമയം, സിവിൽ കോഡിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ഒരു പ്രസംഗ മത്സരം തന്നെ നടത്തുന്നുണ്ട്.
‘സെമിനാറിൽ ആളുകൾ വരാതിരിക്കാനുള്ള കുപ്രചരണമാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ബിജെപിയുടെ പ്രചാരകരായാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത്. മുസ്ലീം ലീഗ് ഇത് പോലൊരു പ്രതിഷേധ പരിപാടിയിൽ ക്ഷണിച്ചാൽ അപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Comments