ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ഈ കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചത്. ഇതിന് പിന്നാലെ പേടകം ഭ്രമണപഥം ഉയർത്തിയ വിവരങ്ങളും ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതിനായി ത്രസ്റ്റർ എഞ്ചിനും ആദ്യമായി പ്രവർത്തിപ്പിച്ചു. പേടകത്തിന്റെ അന്തിമഘട്ട കുതിപ്പിന് വേണ്ടിയായിരുന്നു ത്രസ്റ്റർ എഞ്ചിൻ ഉപയോഗിച്ചത്. ജൂലൈ 18,20,25 എന്നീ തീയതികളിലും തുടർ ജ്വലനങ്ങൾ നടത്തി ഭ്രമണപഥത്തിൽ മാറ്റം വരുത്തുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഓഗസ്റ്റ് 23-നായിരിക്കും ചന്ദ്രയാൻ-3 ലാൻഡ് ചെയ്യുക എന്നാണ് നിലവിലെ വിലയിരുത്തൽ. ലാൻഡറും റോവർ മൊഡ്യൂളുമാണ് ഈ പേടകത്തിൽ ഉള്ളത്. ചന്ദ്രന്റെ പ്രതലത്തിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതാണ് പ്രധാന ലക്ഷ്യം. അഞ്ച് ഘട്ടങ്ങളിലായി നാല് ലക്ഷം കിലോമീറ്റർ വരെ എത്തിച്ച ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം കടക്കുക. ഇതിന് പുറമേ ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങിയാൽ റോവറിന് ഡാറ്റ ശേഖരിക്കുന്നതിന് പുറമേ മറ്റ് ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്.
പ്രഗ്യാൻ റോവർ ഐഎസ്ആർഒയുടെ മുദ്ര പതിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിന് പുറമേ ചന്ദ്രനിൽ ഇന്ത്യയുടെ അശോക സ്തംഭത്തിന്റെ മുദ്ര പതിപ്പിക്കുക എന്ന ലക്ഷ്യവും ഇക്കൂട്ടത്തിലുണ്ട്. ചന്ദ്രനിൽ ഇന്ത്യയുടെ ആധിപത്യം കൂടി കാണിക്കുന്നതാണ് ഈ നടപടി. അശോക സ്തംഭം പതിപ്പിക്കുന്നത് റോവറിന്റെ സാന്നിദ്ധ്യം അറിയിക്കുന്നതിനും കൂടിയാണ്. ഇത് സംബന്ധിച്ച വീഡിയോ ഐഎസ്ആർഒ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രദൗത്യത്തിന്റെ കുറച്ച് ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അശോക സ്തംഭം പതിപ്പിക്കുന്ന കാര്യവും പരാമർശിക്കുന്നുണ്ട്.
Comments