തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാർക്കാണ് ഇനി സമയത്ത് ഹാജരായില്ലെങ്കിൽ പണികിട്ടുക. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കഴിഞ്ഞ ദിവസം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. പരിശോധന സമയത്ത് മുതിർന്ന അഞ്ചോളം ഉദ്യോഗസ്ഥരാണ് ഓഫീസ് സമയത്ത് ഹാജരാകാതിരുന്നത്.
തുടർന്ന് അറ്റൻഡൻസ് രജിസ്റ്റർ പരിശോധനക്കായി ശേഖരിച്ചു. ഓഫീസിലെ ജീവനക്കാരായ നിധുൻ, സുജികുമാർ, അനിൽകുമാർ, പ്രദീപ്, ജയകൃഷ്ണൻ എന്നിവരാണ് എത്താതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്.
ചെങ്ങന്നൂർ ആർ.ഡി.ഡി. ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയിരുന്നു. അന്വേഷണ അടിസ്ഥാനത്തിൽ രണ്ടുപേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ തുടരന്വേഷണത്തിന്റെ ഭാഗമായി ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിലും മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു.
Comments