റായ്പൂർ: പോലീസിന് മുന്നിൽ കീഴടങ്ങി മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് ഭീകരർ കീഴടങ്ങിയത്. 2013ലെ ജീറാം ആക്രമണത്തിൽ ഉൾപ്പെട്ടവരാണ് മൂവരും. കമ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ‘പൂന നർകോം അഭിയാൻ’ പദ്ധതിയുമായി ഛത്തീസ്ഗഡ് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് മൂന്ന് ഭീകരുടെ കീഴടങ്ങൽ.
കമ്യൂണിസ്റ്റ് ഭീകരരുടെ കടുത്ത പ്രത്യയശാസ്ത്രത്തിൽ മനംമടുത്താണ് പോലീസിന് മുന്നിൽ കീഴടങ്ങിയതെന്ന് മൂവരും വ്യക്തമാക്കി. കീഴടങ്ങിയവരിൽ ദമ്പതികളും മുൻ ഡെപ്യൂട്ടി കമാൻഡറും ഉൾപ്പെടുന്നുണ്ട്. കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരർക്ക് പോലീസ് ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നൽകി.
കമ്യൂണിസ്റ്റ് ഭീകരരെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സുക്മയിൽ ‘പൂന നർകോം’ എന്ന പേരിൽ ക്യാമ്പയിൻ നടത്തി വരുന്നത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീകരർ കീഴടങ്ങി വരികയാണന്ന് പോലീസ് പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരർ താമസിക്കുന്ന പ്രദേശങ്ങളിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചാണ് ഭീകരരോട് കീഴടങ്ങാൻ പോലീസ് അഭ്യർത്ഥിച്ചു വരുന്നത്.
Comments