കൊച്ചി: റോഡപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി. ഇത്തരത്തിൽ സഹായിക്കാനെത്തുന്നവരെ ദയ ഇല്ലാതെ പ്രതിയാക്കിയാൽ സഹായിക്കാൻ ആളുകൾ രണ്ട് വട്ടം ആലോചിക്കും. പരിക്കേറ്റവർ രക്തം വാർന്ന് മരിക്കുന്ന ദുഃസ്ഥിതിയ്ക്കും സാക്ഷിയാകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
കോട്ടയം അതിരമ്പുഴ സ്വദേശി അലക്സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ കോട്ടയം എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരം അമ്മയും ഭാര്യയും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
2010 മാർച്ചിലാണ് അലക്സാണ്ടർ റോഡപകടത്തിൽ മരണപ്പെടുന്നത്. ഇയാളുടെ ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും ഇൻഷുറൻസ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. അപകടത്തിന് പിന്നാലെ രക്തം വാർന്ന് കിടന്ന അലക്സാണ്ടറെ രക്ഷിക്കാനെത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ ബാബു ജോസഫ്. ഇയാൾക്കെതിരെയാണ് പോലീസ് അന്യായമായി കേസെടുത്തത്. തന്റെ വാഹനത്തിൽ ഇടിച്ചല്ല അപകടമുണ്ടായതെന്നും പരിക്കേറ്റ അലക്സാണ്ടറെ ആശുപത്രിയിലെത്തിച്ച തന്നെ അന്യായമായി പോലീസ് പ്രതി ചേർത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വസ്തുതകൾ പരിശോധിച്ചതിന് പിന്നാലെ എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെയാണ് കുടുബം ഹൈക്കോടതിയെ സമീപിച്ചത്.
ഓട്ടോ ഡ്രൈവറെ പ്രതി ചേർത്തെങ്കിലും തുടരന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ശാസ്ത്രീയമായി നടത്തിയ പരിശോധനയിൽ ബൈക്ക് ഓട്ടോയിൽ ഇടിച്ചില്ലെന്നും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ചതിൽ തെറ്റില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി തള്ളി.
Comments