തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന പരസ്യത്തിൽ ആകൃഷ്ടയായ യുവതിയ്‌ക്ക് നഷ്ടമായത് 9. 5 ലക്ഷം രൂപ. തട്ടിപ്പ് സംഘം അയച്ചു കോടുക്കുന്ന വീഡിയോ ലിങ്കിന് ലൈക്ക് നൽകുക. അവ ഷെയർ ചെയ്യുക എന്നിവയാണ് ഇവർ നൽുന്ന ജോലി. ഇത്രയും ചെയ്യുമ്പോൾ തന്നെ അക്കൗണ്ടിൽ ലക്ഷങ്ങളാണ് കിട്ടുന്നത്. എന്നാൽ, ദിവസങ്ങൾ കഴിയുമ്പോഴാണ് തട്ടിപ്പിന് ഇരയായി എന്ന കാര്യം ഉപയോക്താക്കൾ തിരിച്ചറിയുന്നത്.
തട്ടിപ്പിനിരയായ സ്ത്രീ പോലീസിൽ പരാതി നൽകിയപ്പോഴാണ് ഞെട്ടിക്കുന്ന കൊള്ളയെക്കുറിച്ച് പോലീസ് കണ്ടെത്തിയത്. തുടർന്ന് തട്ടിപ്പിനെക്കുറിച്ച് പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരിക്കുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9. 5 ലക്ഷം രൂപ. ഫെയ്‌സ്‌ബുക്കിൽ കണ്ട ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും. തങ്ങൾ അയച്ചു നൽകുന്ന വീഡിയോ ലിങ്കുകൾ തുറന്ന് അവയ്‌ക്ക് ലൈക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി. ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി.
ബിറ്റ് കോയ്‌നിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയ്‌നിൽ പണം നിക്ഷേപിച്ചു. തന്റെ വെർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുട്യൂബ് ചാനലുകൾ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്കുകളിലൂടെ പണം ലഭിക്കുമെന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിങ്, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ ഡോക്ടർമാർ, എൻജിനിയർമാർ, ഐ.ടി. പ്രൊഫഷണലുകൾ, കച്ചവടക്കാർ തുടങ്ങി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തുക.’- എന്നായിരുന്നു കേരളാ പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
Comments