ബെംഗളൂരു: കർണാടക കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും എംഎൽസിയുമായ ബി.കെ ഹരിപ്രസാദാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ബില്ലവ, ഈഡിഗ നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും നീക്കം ചെയ്യുന്നതിലുമുള്ള സ്വാധീനത്തെക്കുറിച്ചാണ് ഹരിപ്രസാദ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയെ എങ്ങനെ താഴെയിറക്കണമെന്ന് എനിക്കറിയാമെന്ന് ഹരിപ്രസാദ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് കർണാടക കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് തീകൊളുത്തിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ നേതൃത്വത്തെ രൂപപ്പെടുത്താൻ താൻ പങ്കു വഹിച്ചതായാണ് ഹരിപ്രസാദിന്റെ അവകാശവാദം. പുതുച്ചേരിയലും ഗോവയിലും തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ നിർദ്ദേശിക്കുന്നതിൽ താൻ പങ്ക് വഹിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ ഒറ്റയ്‌ക്കും ഹരിയാനയിലും പഞ്ചാബിലും എഐസിസി ടീമിനൊപ്പം താൻ ഇതിനായി പ്രവർത്തിച്ചെന്നും ഹരിപ്രസാദ് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയെ എങ്ങനെ താഴെയിറക്കണമെന്ന് തനിക്ക് നന്നായി അറിയാമെന്നും മന്ത്രിയാക്കുമോ എന്നതല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ആരോടും യാചിക്കുന്നില്ല, നെഞ്ചു വിരിച്ച് തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിപ്രസാദും സിദ്ധരാമയ്യയും യഥാക്രമം ഈഡിഗ, കുറുബ എന്നീ പിന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. സിദ്ധരാമയ്യയും താനും പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണെന്നും ഒന്നിക്കണമെന്ന് ചിലർ പറഞ്ഞേക്കാം. എല്ലാവരും ഒന്നിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് 2013ൽ പിന്തുണച്ചതെന്നും സിദ്ധരാമയ്യെയെ കടന്നാക്രമിച്ച് ഹരിപ്രസാദ് പറഞ്ഞു. സിദ്ധരാമയ്യ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഹരിപ്രസാദ് നിരാശ പ്രകടിപ്പിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ടി ചെന്നയ്യ തീം പാർക്കിന് അഞ്ച് കോടി രൂപ നൽകണമെന്ന് താൻ അഭ്യർത്ഥിച്ചു, സിദ്ധരാമയ്യ ആദ്യം സമ്മതിച്ചങ്കിലും പണം നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധരാമയ്യക്ക് തന്നെ രാഷ്‌ട്രീയമായി സഹായിക്കാൻ കഴിയില്ലെന്നും എന്നാൽ തനിക്ക് സഹായിക്കാൻ സാധിക്കുമെന്നും ഹരിപ്രസാദ് പറഞ്ഞു. മന്ത്രിസഭാ രൂപീകരണ വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിർപ്പിനെ തുടർന്നാണ് ഹരിപ്രസാദ് മന്ത്രിസ്ഥാനത്തേക്ക് എത്താതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിൽ വിജയിച്ചങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള തർക്കം അവസാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലായിരുന്നു ആദ്യ പോര്. എന്നാൽ ഇരുവർക്കും പാതി വീതം മുഖ്യമന്തി സ്ഥാനം നൽകുമെന്ന് ഹൈക്കമാൻഡ് പറഞ്ഞതോടെയാണ് തർക്കങ്ങൾ തണുത്തത്. സിദ്ധരാമയ്യ സർക്കാരിൽ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം കൂടി നൽകിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.
Comments