ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി ഉയരുന്നത്. പാർട്ടി അംഗമായ വനിതയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ഇവരുടെ പരാതി നേതൃത്വം സ്വീകരിക്കാൻ വിസമ്മതിച്ചതായും വനിതാ അംഗം പറഞ്ഞു.
പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന്’ ഈ നേതാവ് പറഞ്ഞതായി യുവതി ആരോപിക്കുന്നു. തുടർന്ന് സംഭവം പാർട്ടി നേതാക്കളെ അറിയിച്ചെങ്കിലും നേതാക്കൾ ഭീഷണിപ്പെടുത്തി. പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചതായും പരാതിയിൽ പറയുന്നു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്.
ആലപ്പുഴ സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതികൾ സജീവമാണ്. അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കിയിരുന്നു. നേതാവ് കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന് പാർട്ടി പ്രവർത്തകയാണ് പരാതി നൽകിയത്. ദൃശ്യങ്ങളടക്കമാണ് ഇവർ ഹാജരാക്കിയത്. സഹപ്രവർത്തകരടക്കം 17 സ്ത്രീകളുടെ 35-ഓളം ചിത്രങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നത്. നേതാവിന് വേണ്ടി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ കമ്മിറ്റിയംഗത്തെയും പാർട്ടി പുറത്താക്കിയിരുന്നു.
Comments