കാസർകോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച് കേരള കേന്ദ്ര സർവകലാശാല.ഇതിന്റെ ഭാഗമായി, കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. മൾട്ടിപ്പിൾ എൻട്രി എക്‌സിറ്റ്, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഇന്റേൺഷിപ്പ്, തൊഴിൽ നൈപുണ്യ കോഴ്‌സുകൾ തുടങ്ങിയവ ഇതിനോടകം തന്നെ നടപ്പാക്കി കഴിഞ്ഞു.
ബിരുദാനന്തര ബിരുദ കോഴ്‌സ് ഒരു വർഷം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ഒരു വർഷത്തിന് ശേഷം പഠനം ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് നാല് വർഷത്തിനുള്ളിൽ തിരിച്ച് വന്ന് കോഴ്‌സ് പൂർത്തിയാക്കാം. മറ്റേതെങ്കിലും സർവകലാശാലയോ കോളേജോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും നിർബന്ധമാക്കി. നൈപുണ്യ വികസനത്തിനായി ഓരോ പഠന വകുപ്പും പ്രത്യേകമായി കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. അംഗീകൃത ഓൺലൈൻ കോഴ്‌സുകൾ, മറ്റ് സർവകലാശാലകളിലെയോ കോളേജുകളിലെയോ കോഴ്‌സുകളും വിദ്യാർത്ഥികൾക്ക് ചെയ്യാവുന്നതാണ്.
ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കും പ്രകാരം കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എജ്യൂക്കേഷൻ, ഇന്റർനാഷണൽ റിലേഷൻസ് എന്നീ ഡിപ്പാർട്ടുമെന്റുകൾ ഈ വർഷം മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കും. ഒന്നിലധികം ഡിപ്പാർട്ടുമെന്റുകളെ ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ബിരുദ കോഴ്‌സുകൾ പരിഗണനയിലാണ്. ഇത് നടപ്പാക്കുന്നത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും സർവകലാശാല അറിയിച്ചു.
Comments