ട്രെയിൻ സർവീസുകളുടെ നവീകരണത്തിനും വിപുലീകരണത്തിനും സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. അടുത്ത ഏതാനും വർഷത്തിനുള്ളിൽ 8,000 വന്ദേഭാരത് കോച്ചുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ റെയിൽവേ പ്രഖ്യാപിച്ചു. കൂടുതൽ കാര്യക്ഷമതയും സൗകര്യവും ജനപ്രീതിയും നേടിയ ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകളുടെ പുനരുദ്ധാരണമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് റെയിൽവേ പറയുന്നു.
ഒരു വന്ദേഭാരത് എക്സ്പ്രസിൽ 16 കോച്ചുകളാണ് ഉള്ളത്. ഇതിൽ ആവശ്യാനുസരണം എട്ട് കോച്ചുകൾ വരെ ഉപയോഗിച്ച് ഓടാനാകും. റെയിൽവേ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച കോച്ച് പ്രൊഡക്ഷൻ പ്രോഗ്രാമിൽ വിവരിച്ചിരിക്കുന്നത് അനുസരിച്ച് മൂന്നിൽ രണ്ട് കോച്ചുകളും വ്യാവസായികമായി നിലവിലുള്ള നിർമ്മാണ പരിപാലന കരാറുകളിലൂടെ ലഭ്യമാക്കും.
വന്ദേ ഭാരത് പുതിയ കോച്ചുകളുടെ നിർമ്മാണവും ചിലവും
16 കോച്ചുകൾ ഉള്ള ഒരു ട്രെയിൻ സെറ്റിന് ഏകദേശം 130 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വന്ദേ ഭാരത് ആദ്യമായി നിർമ്മിച്ച ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സ്ലീപ്പർ വേരിയന്റിന്റെ 3,200 വന്ദേ ഭാരത് കോച്ചുകൾക്കായി ടെൻഡറിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുണ്ടായിരുന്നത് ഇരിക്കുവാനുള്ള സൗകര്യം മാത്രമാണ്. ഇത് വിപുലീകരണത്തോടെ 1,600 കോച്ചുകൾ ഐസിഎഫിൽ നിർമ്മിക്കും. ബാക്കി വരുന്ന 1,600 കോച്ചുകൾ എംസിഎഫ് -റായ്ബേലി. ആർസിഎഫ്-കപൂർത്തല എന്നി രണ്ട് ഉൽപ്പാദന യൂണിറ്റുകൾക്ക് നൽകും. ഈ വർഷം 700 വന്ദേ ഭാരത് കോച്ചുകൾ നിർമ്മിക്കുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
വന്ദേ ഭാരത് സ്ലീപ്പർ
വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പർ ട്രെയിൻ അടുത്ത വർഷം ആദ്യത്തോടെ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഏകദേശം 500 കിലോമീറ്റർ ദൂരമുള്ള യാത്രകൾക്ക് ഉപയോഗിക്കുന്ന നിലവിലെ ട്രെയിനിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്. രാജധാനി ട്രെയിനുകൾക്ക് സമാനമായി നഗരങ്ങൾക്കിടയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാകും സ്ലീപ്പർ രൂപകൽപ്പന ചെയ്യുക.
വന്ദേ ഭാരത് കോച്ചുകളുടെ നിർമ്മാണത്തിന്റെ ഭാഗമാകുന്നതിനായി നിരവധി കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റഷ്യൻ റോളിംഗ് സ്റ്റോക്ക് മേജർ ടിഎംഎച്ച് ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡുമായി സഹകരിച്ചുകൊണ്ട് സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടെ 120 വന്ദേ ഭാരത് നിർമ്മിക്കും. ഇതിന് പുറമേ ഒരേ തരത്തിലുള്ള 80 കോച്ചുകൾ നിർമ്മിക്കുന്നതിനും ബിഎച്ച്ഇഎൽ-ന് കരാർ ലഭിച്ചിട്ടുണ്ട്. അലുമിനിയം ബോഡികൾ ഘടിപ്പിച്ച 100 വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിൽ പങ്കാളിയാകുന്നത് ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം ആണ്.
Comments