ശ്രീനഗർ: ആയുധങ്ങളും വെടിക്കോപ്പുകളുമായി തീവ്രവാദ സംഘടനയായ അൽ-ബാദറിന്റെ ഭീകരൻ പിടിയിൽ. രാജ്പോര സ്വദേശിയായ അർഫത്ത് യൂസഫാണ് പിടിയിലായത്. ശ്രീനഗർ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭീകരനെ പിടികൂടിയത്. പിസ്റ്റൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഭീകരൻ ശ്രീനഗറിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് ശ്രീനഗറിലെ ബട്ടമാലൂ പ്രദേശത്ത് നിന്ന് ഭീകരനെ പിടികൂടുകയായിരുന്നു. 20 ലൈവ് റൗണ്ടുകൾ, മാഗസീനുകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ദക്ഷിണ കശ്മീർ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ യൂസഫ് ഉൾപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജ്പോറയിലെ സിആർപിഎഫ് വാഹനത്തിലും പുൽവാമയിലെ ഹവാല സിആർപിഎഫ് ക്യാമ്പിലും സുരക്ഷാ സേനയ്‌ക്ക് നേരെ രണ്ട് തവണ ഗ്രനേഡ് എറിയുന്നതിൽ യൂസഫ് ഉൾപ്പെട്ടിരുന്നു. മാർച്ച് 10, 26, തീയതികളിൽ ലോൺ വുൾഫ് വാരിയറിന്റെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിലും യൂസഫ് പങ്കാളിയായിരുന്നു. ഇയാൾക്കെതിരെ നിരവധി തീവ്രവാദ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Comments