കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യമെന്നും സിവിൽ കോഡ് നടപ്പിലായാൽ അത് എല്ലാ മതങ്ങളിലെയും സ്ത്രീകൾക്ക് ഉപകാരമാണെന്നും പ്രശസ്ത എഴുത്തുകാരൻ ഹമീദ് ചേന്ദമംഗലൂർ. ഏകീകൃത സിവിൽ കോഡിനെതിരെ ഇടത്- വലത് മുന്നണികൾ മുസ്ലീം സംഘടനകളെ കൂട്ടിച്ചേർത്തുള്ള പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് തന്റെ നിലപാട് അറിയിച്ച് ഹമീദ് ചേന്ദമംഗലൂർ രംഗത്തെത്തിയത്. ഏകീകൃത സിവിൽ കോഡ് എന്നാൽ ഏകീകൃത ജസ്റ്റിസ് കോഡാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
‘പതിറ്റാണ്ടുകളായി ഈ വിഷയം മുസ്ലീം സമുദായത്തിൽ നിന്നടക്കം ഉയർന്ന് വന്നിട്ടുണ്ട്. രാജ്യത്ത് ഏകീകൃത പൗര നിയമം വേണമെന്ന് അംബേദ്കറും നെഹ്റുവും പറഞ്ഞത് പോലെ അക്കാലത്ത് ജീവിച്ചിരുന്ന രാഷ്ട്രീയ നേതാക്കൾ പറഞ്ഞത് പോലെ എല്ലാ മതക്കാരുടെയും വ്യക്തി നിയമങ്ങളിൽ വിരുദ്ധമായ ധാരാളം വശങ്ങളുണ്ട്. അവ നീക്കപ്പെടണം. എല്ലാ വ്യക്തി നിയമങ്ങളും പരിഷ്കരിക്കപ്പെടണം. എല്ലാ വ്യക്തി നിയമങ്ങളും ലിംഗനീതിപരമായി തീരണം’അദ്ദേഹം വ്യക്തമാക്കി
‘ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽപ്പെട്ട നിരവധി ആളുകൾ പരിഷ്കരണ ഉപാധികളുമായി രംഗത്ത് വരികയും മുസ്ലീം വ്യക്തി നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നീതി മുസ്ലീം സ്ത്രീയ്ക്കും ഹിന്ദു സ്ത്രീയ്ക്കും മറ്റ് എല്ലാ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്കും തുല്യ രൂപത്തിൽ ലഭിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് യൂണിഫോം സിവിൽ കോഡ് എന്ന് പറയുന്നത് യൂണിഫോം ജസ്റ്റിസ് കോഡാണ്’ അദ്ദേഹം പറഞ്ഞു.
Comments