രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തിൽ വൻ ആഘോഷങ്ങൾക്കാണ് കേന്ദ്ര സർക്കാർ രാജ്യതലസ്ഥാനത്ത് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി നിരവധി പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അമൃത് സരോവർ, ഹർ ഘർ ജൽ, പിഎം ശ്രം യോഗി മന്ധൻ, സെൻട്രൽ വിസ്ത, പിഎം കിസാൻ, പിഎം വികാസ് തുടങ്ങി നിരവധി സർക്കാർ പദ്ധതികളുമായി ബന്ധമുള്ള 50 തൊഴിലാളികളെ കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്. 50 നഴ്സുമാർ, 50 മത്സ്യത്തൊഴിലാളികൾ, 50 ഖാദി തൊഴിലാളികൾ, 50 പ്രൈമറി സ്‌കൂൾ അധ്യാപകർ, വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 301 സർപഞ്ചുമാർ എന്നിവരെയും സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ട അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് 250-ഓളം കർഷക-ഉത്പാദക സംഘടനകളുടെ ചെയർപേഴ്സൺമാരെയും സിഇഒമാരെയും കാർഷിക മന്ത്രാലയം ക്ഷണിച്ചുണ്ട്. ക്ഷണിക്കപ്പെട്ടവരെ മൂന്ന് ദിവസം രാജ്യതലസ്ഥാനത്ത് താമസിപ്പിക്കും. അക്രഡിറ്റേഷൻ കാർഡുകൾക്കായി അതിഥികളോട് അവരുടെ തിരിച്ചറിയൽ പ്രതിരോധ മന്ത്രാലയത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികൾക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന അതാത് വകുപ്പുകളാകും ക്രമീകരണങ്ങൾ ഒരുക്കുക. രാഷ്‌ട്ര നിർമാണത്തിന് സംഭാവനകൾ നൽകുന്ന അദ്ധ്യാപകർ, ആരോഗ്യ പ്രവർത്തകർ, നിർമാണ തൊഴിലാളികൾ, ഗ്രാമീണ തൊഴിലാളികൾ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്.
ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബൃഹത്തായ ക്യാമ്പെയ്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതത്തിനായി സ്വജീവൻ ബലിയർപ്പിച്ച, അക്ഷീണം പ്രവർത്തിച്ച ധീരരെ ആദരിക്കുന്നതിനായി ‘മേരി മിട്ടി, മേരാ ദേശ്’ -എന്റെ മണ്ണ്, എന്റെ ദേശം എന്ന പേരിലാണ് ക്യാമ്പെയ്ൻ നടത്തുക. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാതിക എന്ന പേരിൽ പൂന്തോട്ടം സ്ഥാപിക്കുമെന്നും 7,500 വൃക്ഷ തൈകൾ നടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തെ പ്രദർശിപ്പിക്കുന്നതാകും അമൃത് വാതിക എന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും മേരി മിട്ടി, മേരാ ദേശ് ക്യാമ്പെയ്ന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
Comments