കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ പ്രതി അസ്ഫാക് ആലത്തെ ഓഗസ്റ്റ് 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് എറണാകുളം പോക്സോ കോടതിയുടെ നടപടി. പ്രതി എത്ര നാളായി കേരളത്തിൽ ഉണ്ടെന്നും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കേണ്ടതിനായാണ് കസ്റ്റഡിയിൽ വിട്ടത്.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 10 ദിവസം കസ്റ്റഡി അനിവാര്യമാണെന്നും ആയിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് എറണാകുളം പോക്സോ കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. ഇരയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്യണമെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ പ്രതി അസ്ഫാക് ആലത്തെ മൂന്ന് സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ആലുവ മാർക്കറ്റിലെ സിഐടിയു തൊഴിലാളി താജുദ്ദീൻ, കെഎസ് ആർടിസി ബസ് കണ്ടക്ടർ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആലുവ സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. പ്രതി കുഞ്ഞിനെ ബസിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ടവരാണ് യാത്രക്കാരിയും, കണ്ടക്ടറും. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്തേക്ക് കുഞ്ഞിനെ കൂട്ടികൊണ്ടു പോകുന്നത് കണ്ടയാളാണ് താജുദ്ദീൻ. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ എവിടെവച്ച് കണ്ടാലും തിരിച്ചറിയാമെന്നും, പരമാവധി ശിക്ഷ നൽകണമെന്നും തിരിച്ചറിയൽ പരേഡിന് എത്തിയപ്പോൾ താജുദ്ദീൻ പ്രതികരിച്ചിരുന്നു.















