രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തുന്നതിന് ഇനി നാല് ദിവസങ്ങൾ മാത്രം. ചൊവ്വാഴ്ച പുലർച്ചെയാണ് പേടകം ട്രാൻസ് ലൂണാർ ട്രാജക്ടറിയിൽ പ്രവേശിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് രാത്രി പന്ത്രണ്ടിനും ഒന്നിനും ഇടയിലായിരുന്നു ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടന്നത്. ഓഗസ്റ്റ് അഞ്ചോട് കൂടി ബഹിരാകാശ പേടകം ദീർഘവൃത്താകൃതിയിലൂള്ള ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ-3 കടക്കും. നിലവിൽ ചന്ദ്രയാൻ-3യുടെ ഭ്രമണപഥം ഉയർത്തിയിരിക്കുന്നത് 288 കിലോമീറ്റർ 3.7 ലക്ഷം കിലോമീറ്റർ എന്നിങ്ങനെയാണ്.
ഈ ഭ്രമണപഥത്തിൽ നിന്നായിരിക്കും പേടകം ചന്ദ്രന്റെ സ്വാധീന വലയത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വേളയിലായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിർണായക പ്രവർത്തനങ്ങൾ നടത്തുന്നത്. 20 മുതൽ 21 മിനിറ്റ് സമയമെടുത്താണ് കഴിഞ്ഞ ദിവസം ട്രാൻസ് ലൂണാർ ഇൻജക്ഷൻ വിജയകരമായി പൂർത്തീകരിച്ചത്. ഈ സമയം പേടകത്തിന്റെ വേഗതയിൽ ഉൾപ്പെടെ നിർണായകമായ നീക്കങ്ങൾ വരുത്തിയതായി ഐഎസ്ആർഒ വ്യക്തമാക്കി.
ഇതുവരെയും ആസൂത്രണം ചെയ്തത് അനുസരിച്ച് തന്നെയാണ് കാര്യങ്ങൾ പോകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി എൽഒഐ ഉൾപ്പെടെ അഞ്ച് നിർണായക ചാന്ദ്ര നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിൽ നിന്ന് 40,000 കിലോമീറ്റർ അകലെ എത്തുമ്പോൾ മുതൽ തന്നെ പേടകത്തിന് ചന്ദ്രന്റെ ഗുരുത്വാകർഷണ സ്വാധീനം അനുഭവിച്ച് അറിയാൻ സാധിക്കും. എൽഒഐ മുഖേന ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിനായി ഏകദേശം 20 മുതൽ 25 മിനിറ്റ് സമയം വരെയായിരിക്കും എടുക്കുക. ഓഗസ്റ്റ് അഞ്ചിനും 17-നും ഇടയിൽ പ്രധാനമായും നിർണായകമായ അഞ്ച് നീക്കങ്ങൾ വിജയിക്കുന്നതോടെ ലാൻഡർ റോവർ എന്നിവ അടങ്ങുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേർപെടും.















