ന്യൂഡൽഹി: നിയമവിരുദ്ധവും ദേശവിരുദ്ധവുമായ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബീഹാർ സ്വദേശികളായ എംഡി തൻവീർ ,എംഡി ആബിദ്, എംഡി ബെലാൽ, എംഡി ഇർഷാദ് ആലം എന്നിവർക്കെതിരെയാണ് എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. 1967-ലെ നിയമവിരുദ്ധ പ്രവർത്തന നിയമം, 1959-ലെ ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 15 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട ക്രിമിനൽ സംഘത്തിലെ അംഗമാണ് പ്രതിയായ എംഡി ഇർഷാദ് ആലം. തൻവീറിനും, ആബിദിനും ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേരത്തെ തന്നെ ഭീകരവാദ ഹാർഡ്വെയർ ഉണ്ടായിരുന്നുവെന്നും ഇത് പ്രതികളിലൊരാളായ യാക്കൂബ് ഖാന് കൈമാറിയതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 12-നാണ് ബീഹാറിലെ പട്ന ജില്ലയിൽ 26 പിഎഫ്ഐ പ്രവർത്തകർക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
Comments