കൊൽക്കത്ത:പശ്ചിമ ബംഗാളിൽ വൻ ലഹരിവേട്ട. അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് ആന്റി നാർക്കോട്ടിക് സെൽ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ബപ്പൻ, ജന്തു മൊല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് ആന്റി നാർക്കോട്ടിക് സെൽ നടത്തിയ അന്വേഷണത്തിലാണ് ദോംജൂർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള എൻഎച്ച് 16ലെ അങ്കുർഹത്തി സ്വരസ്വതി പാലത്തിന് സമീപത്ത് നിന്ന് പ്രതികൾ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
പ്രതികളുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപ വിപണി വിലയുള്ള ഏകദേശം 164.530 കിലോഗ്രാം കഞ്ചാവും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ആന്റി നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. കാറിനുള്ളിൽ ഒളിപ്പിച്ച് ഒഡിഷയിലെ ഗഞ്ചമിൽ നിന്ന് പശ്ചിമ ബംഗാളിലെ നാദിയ, മുർഷിദാബാദ് ജില്ലകളിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments