വാഷിംഗ്ടൺ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹമായ ജൂപ്പിറ്റർ-3യുടെ വിക്ഷേപണം വിജയകരം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്ന് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടി വെയ്‌ക്കുകയായിരുന്നു. 230 അടി ഉയരമുള്ള ഫാൽക്കൺ ഹെവിയുടെ ഏഴാം വിജയദൗത്യമാണിത്.
കാലിഫോർണിയയിലെ പാലോ ആൾട്ടോയിലുള്ള മാക്‌സർ ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണ് ജൂപ്പിറ്റർ-3. ഇതിന് ഒമ്പത് ടണ്ണിലേറെയാണ് ഭാരം. ഇത് വരെ വിക്ഷേപിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭാരമേറിയ ജിയോസ്‌റ്റേഷനറി ഉപഗ്രഹമാണ് ജൂപ്പിറ്റർ-3. കൂടാതെ മാക്‌സർ ടെക്‌നോളജീസ് ഇത് വരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ഉപഗ്രഹമാണ് ഇതെന്ന പ്രത്യേകതയും ജൂപ്പിറ്റർ-3യ്‌ക്ക് ഉണ്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സർവീസ് കമ്പനിയായ എക്കോസ്റ്റാർ കോർപ്പറേഷൻ യൂണിറ്റായ ഹ്യൂസ് നെറ്റ്‌വർക്ക്‌സ് സിസ്റ്റംസ് എന്നിവരായിരിക്കും ജൂപ്പിറ്റർ-3യെ പ്രവർത്തിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുക എന്നതാണ് ജൂപ്പിറ്റർ-3യുടെ പ്രധാന ലക്ഷ്യം.
വടക്കേ അമരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 80 ശതമാനവും ജൂപ്പിറ്റർ ബ്രോഡ്ബാൻഡ് സേവനം നൽകുക എന്നതാണ് ലക്ഷ്യം. ബഹിരാകാശത്ത് പൂർണമായി വിന്യസിക്കുന്നതോടെ ഒരു യാത്രാ വിമാനത്തിന്റെ ചിറകുകൾക്ക് ഇടയിലുള്ള അകലമായിരിക്കും ജൂപ്പിറ്റർ-3യ്‌ക്ക് ഉണ്ടാകുക. നിലവിൽ ഭൂമിയിൽ നിന്നും 22,300 മൈൽ അകലെയുള്ള ഭ്രമണപഥത്തിലാണ് ജൂപ്പിറ്റർ-3യുള്ളത്. ജൂപ്പിറ്റർ-3യിൽ നിന്നുമുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്നും ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹം സ്വീകരിച്ചു തുടങ്ങിയെന്നും ഹ്യൂസ് നെറ്റ്‌വർക്ക് സിസ്റ്റംസ് അറിയിച്ചു.















