തിരുവനന്തപുരം: പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി എബിവിപി. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി ഇടത് നേതാക്കളുടെ നിർദ്ദേശപ്രകാരം വ്യാപകമായ രീതിയിൽ എബിവിപി പ്രവർത്തകർക്കെതിരെ പോലീസ് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി സംഘടന പറയുന്നു.
എബിവിപി പ്രവർത്തകർ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് എബിവിപി ജില്ലാ കമ്മിറ്റി അറിയിച്ചു. ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന ഈ വിദ്യാർത്ഥിനി അജേഷ് എന്നയാളുടെ കഞ്ചാവ് മാഫിയയിലെ അംഗമാണെന്നും കോളേജിന് പുറത്തും പ്രാദേശികമായും കഞ്ചാവ് വിൽപ്പന നടത്തിവരുന്ന അജേഷും സംഘവും കഴിഞ്ഞ ദിവസം ധനുവച്ചപുരം കോളേജിലെ അനന്ദു എന്ന വിദ്യാർത്ഥിയുടെ വീടിനു ആക്രമണം അഴിച്ചു വിട്ടതായും എബിവിപി പ്രവർത്തകർ പറഞ്ഞു. ഇതു മറച്ചുവെക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി മുൻ പോലിസ് ഉദ്യോഗസ്ഥനായ പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് കെട്ടിച്ചമച്ച നാടകമാണ് ഈ ആക്രമണ കേസെന്നും എബിവിപി പ്രവർത്തകർ പറയുന്നു.
അധികാരത്തിന്റെ സ്വാധീനത്തിൽ പോലീസിനെ ഉപയോഗിച്ച് എബിവിപി പ്രവർത്തകരെ നിരന്തരമായി വേട്ടയാടാനും കള്ളക്കേസുകളിൽ കുടുക്കാനുമുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായി വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി ചെറുക്കുമെന്ന് എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Comments